Total Pageviews

Tuesday, December 22, 2020

പൊരിച്ച കോഴിയും ക്രിസ്തുമസും

പൊരിച്ച കോഴിയും ക്രിസ്തുമസും 

****************************

ചെറുപ്പത്തിൽ കണ്ട സിനിമാ കാഴ്ചകളിൽ  ഏറ്റവും മനസ്സിൽ തങ്ങി നിൽക്കുന്ന ചിലത് "ഹോം അലോൺ 2" എന്ന ഇംഗ്ലീഷ് പടത്തിലെയാണ്. ഏതൊക്കെയോ കാരണങ്ങൾ കാരണം ഒരു ക്രിസ്തുമസ് യാത്രക്ക് ഇടയിൽ വീട്ടുകാരിൽ നിന്ന് വേർപെട്ട് ഫ്ലൈറ്റ്  മാറിക്കയറി ന്യൂയോർക്ക് നഗരത്തിൽ ഒറ്റപ്പെട്ട് പോകുന്ന കെവിൻ എന്ന ബാലൻ്റെ കഥ. 

കഥയുടെ ഒടുവിൽ മകനെ അന്വേഷിച്ചു നടക്കുന്ന അമ്മയോട് ഒരു പോലീസുകാരൻ ചോദിക്കുന്നു. " ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളുടെ മകൻ എവിടെ ആയിരിക്കും പോകുക "എന്ന്. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അമ്മ പറയുന്നത് ഇങ്ങനെയാണ്. 

"ഈ നഗരത്തിലെ ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ  എവിടെയാണ്? എൻ്റെ മകൻ അവിടെ ഉണ്ടാകും , എനിക്ക് ഉറപ്പാണ് " . 

പിന്നീട് നാം കാണുന്നത് ഏകദേശം അഞ്ചാൾ  പൊക്കമുള്ള ഒരു ക്രിസ്തുമസ് ട്രീയുടെ മുന്നിൽ നിൽക്കുന്ന കെവിനേയാണ്. അതിനു ചുറ്റുമുള്ള വലിയൊരു പാർക്കിലെ മരങ്ങൾ മുഴുവൻ വിവിധ തരം അലങ്കാര ബൾബുകൾ കൊണ്ട് മിന്നി തിളങ്ങുന്നു. പശ്ചാത്തലത്തിൽ നേരിയ ശബ്ദത്തിൽ "ജിംഗിൾ ബെൽ" എന്ന ഗാനത്തിൻ്റെ അലയൊലികൾ,  മണിയൊച്ചയുടെ താളം അകമ്പടിയായി ഉണ്ട്.

പിന്നീടങ്ങോട്ട് ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ  എനിക്ക് ഇപ്പറഞ്ഞ അന്തരീക്ഷം  മനസ്സിലേക്ക് ഓടി എത്തും. എൻ്റെ ഉള്ളിലും ഒരു കുഞ്ഞു കെവിൻ ഉണ്ടെന്ന് തോന്നാറുണ്ട്.അത് കൊണ്ടാവും തിരുവനന്തപുരത്തെ ഓണാഘോഷത്തിന് വർണ്ണ വിളക്കുകൾ അണിഞ്ഞു നിൽക്കുന്ന റോഡുകൾ കാണാൻ എന്നും എനിക്ക് വലിയ ഇഷ്ടം ആയിരുന്നു.

രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് ഞങൾ ഗൾഫിൽ എത്തുന്നത്. ഭർത്താവിന് സ്ഥിരം യാത്രകൾ ആവശ്യമായ ജോലിയാണ്. ഞാനും ഒരു പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് കയറി. അതോട് കൂടി ജീവിതം ' സ്വപ്ന തുല്യം ' ആയെന്നു പറയാം..എന്ന് വച്ചാൽ സ്വപ്നത്തില് മാത്രമുള്ള ജീവിതം. പുള്ളിക്കാരൻ മാസത്തിൽ പകുതിയിലും കൂടുതൽ ദിവസം യാത്ര തന്നെ, ബാക്കി ഉള്ള ദിവസങ്ങൾ ആണേൽ ദുബൈയിൽ തന്നെയുള്ള കസ്റ്റമേഴ്സിനെ കാണാൻ പിന്നേയും യാത്ര . ഞാനും മക്കളും സ്കൂളിലേക്കും തിരിച്ചും ഉള്ള യാത്രയിലാണ് ദിവസത്തിലെ നല്ല ഭാഗവും.  പിന്നെ ഒരു ആശ്വാസം  ഇതൊന്നും ഓർക്കാൻ പോലും ഉള്ള സമയം എനിക്കില്ലായിരുന്നു എന്നതാണ്. രാവിലെ ഏഴിന് സ്കൂളിൽ കയറിയാൽ പിന്നെ വൈകുന്നേരം അഞ്ച് മണി വരെ ഭർത്താവ്, മക്കൾ എന്നത് പോട്ടെ വിശപ്പ്, ദാഹം എന്നിവ പോലും ഓർക്കാൻ ഉള്ള സമയം കാണില്ല. അതാണ് ഗൾഫിലെ അധ്യാപനം . 

അങ്ങനെയിരിക്കെ ക്രിസ്തുമസ് അവധി വന്നെത്തി. ഞാൻ പെട്ടെന്ന് സ്വപ്ന ലോകത്ത് നിന്ന് യാഥാർത്ഥ്യത്തിലേക്ക്...പ്രവാസം തുടങ്ങിയിട്ട് ഇങ്ങനെ അടുപ്പിച്ച് പത്തിലധികം ദിവസങ്ങൾ അവധി കിട്ടുന്നത് ആദ്യമായാണ്. അതിൽ തന്നെ രണ്ട് ദിവസം കഴിഞ്ഞേ ഭർത്താവ് വീടെത്തൂ . എന്നാലും സാരമില്ല, പിന്നേയും ഏകദേശം ഒരാഴ്ച കിട്ടും. പുള്ളി വന്ന ശേഷം കറങ്ങാനുള്ള പ്ലാനുകൾ ഒക്കെ തയാറാക്കി ഒരുങ്ങി ഇരുന്നു ഞാനും മക്കളും. സന്തോഷ സൂചകമായി ഫെയ്സ്ബുക്കിൽ "ഹോളിഡേ മോഡ്" എന്നൊക്കെ പോസ്റ്റും ഇട്ടു . 

രണ്ടു ദിവസം മുഴുവൻ ഒരു മുറിയും അടുക്കളയും ഉള്ള സ്റ്റുഡിയോ ഫ്ലാറ്റിനുള്ളിൽ ഞങ്ങൾ മൂന്ന് പേരും ഹീറോ ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു. അങ്ങനെ രണ്ടാം ദിവസം രാത്രി പതിനൊന്ന് മണിക്ക് ആളെത്തി. വന്ന പാടെ പറഞ്ഞു, " ഒരു പ്രശ്നമുണ്ട്, എനിക്ക് നാളെ മുതൽ അഞ്ച് ദിവസത്തേക്ക് ഒരു അത്യാവശ്യ ജോലി വന്നിരിക്കുന്നു. ബഹറിനിലെക്ക് പോകണം. അതിരാവിലെ നാല് മണിക്ക് ആണ് ഫ്ലൈറ്റ് . " 

പിള്ളേർ രണ്ടു പേരും സ്തബ്ധരായി നിൽപ്പുണ്ട്. ഒരു മിനുട്ട് അന്തം വിട്ട് നിന്ന ഞാൻ നാഗവല്ലി ആയി മാറി. 

"കുട്ടികൾക്ക് എത്ര നാൾ കഴിഞ്ഞ് കിട്ടിയ അവധി ആണ്? ഇപ്പൊ തന്നെ രണ്ട് ദിവസം നമ്മൾ ഇവിടെ അടച്ചു പൂട്ടി ഇരുന്നു. ഇനി ബാക്കി ഉള്ള ദിവസങ്ങൾ കൂടി ഇങ്ങനെ പോകണം എന്നാണോ പറഞ്ഞു വരുന്നത്? " തുടങ്ങിയ ഡയലോഗുകൾ എനിക്ക് ഓർമ ഉണ്ട്. പറഞ്ഞു പറഞ്ഞു ഫോം ആയി വന്നപ്പോൾ ഞാൻ നിയമസഭാ നിലവാരം ഒക്കെ എത്തി എന്നൊക്കെയാണ് പിന്നീട് കെട്ടിയോൻ പറഞ്ഞത്. എന്തായാലും അടുത്ത ഒരു ഒന്ന് ഒന്നര മണിക്കൂർ അവിടെ യുദ്ധ സമാനാന്തരീക്ഷം ആയിരുന്നു എന്ന് പറയാം.  

കുറെ നേരത്തെ വാഗ്വാദത്തിന് ശേഷം പുള്ളി ഒരു ചോദ്യം , "എന്തായാലും എനിക്ക് പോയെ തീരൂ, എന്താ നിങ്ങൾക്ക് കൂടെ പോരാൻ താൽപര്യം ഉണ്ടോ? " .

"പിന്നെന്താ.. " ഞാനും മക്കളും കോറസ്. 

അങ്ങനെ രാത്രി ഒന്നര മണിക്ക് എൻ്റെ ഭർത്താവ് ഞങ്ങടെ ആദ്യത്തെ രാജ്യാന്തര വിനോദ യാത്രാ ടിക്കറ്റ് എടുത്തു_ ദുബൈ യില് നിന്ന് ബഹറിനിലേക്ക്. അവിടെ ചെന്നാൽ ഓൺ അറൈവൽ വിസക്ക് അപേക്ഷിക്കാം എന്ന് തീരുമാനിച്ചു. 

പിന്നെ നടന്നത് എല്ലാം ചരിത്രം. കുറെ തുണികൾ എല്ലാം കൂടി വാരി കെട്ടി പെട്ടിയിൽ കുത്തി നിറച്ചു . അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഞങ്ങള് നാല് പേരും കൂടി ഏതോ ഫ്ളൈറ്റിൽ കയറി വിസ പോലും ഇല്ലാതെ അന്യ നാട്ടിലേക്ക് തിരിച്ചു.

ഞാൻ മനസ്സിൽ ആലോചിച്ചു.

"പോകുന്നത് അവിടെ ഏതോ കമ്പനിയിൽ അഞ്ച് ദിവസത്തെ സെമിനാർ എടുക്കാനോ മറ്റോ ആണ്..ആളിനെ പകൽ നേരത്ത് കാണാൻ കിട്ടില്ല. താമസം എവിടെ ആണെന്ന് ഒരു പിടിയും ഇല്ല..വല്ല ചെറിയ ഹോട്ടലും ആണേലും പരാതി പറയാൻ പറ്റില്ല. നമ്മൾ ഭദ്രകാളി കളിച്ചു നേടിയ യാത്ര ആണല്ലോ. എന്തായാലും വരുന്നിടത്ത് വച്ച് കാണാം ".

അവിടെ എത്തുമ്പോൾ വിസ കിട്ടുമോ എന്ന പുള്ളിയുടെ സംശയം അസ്ഥാനത്ത് ആയിരുന്നു.. സംഭവം പത്ത് മിനുട്ട് കൊണ്ട് വിസ റെഡി. അങ്ങനെ ആദ്യമായി ഒരു അന്യ രാജ്യം എന്നെയും മക്കളെയും ഇരു കൈകളും നീട്ടി സ്വീകരിച്ചു. അങ്ങനെ ഡിസംബർ ഇരുപത്തി രണ്ടിന് എൻ്റെ ഓർമ്മയിലെ ഏറ്റവും സുന്ദരമായ ക്രിസ്തുമസ് അവധിക്കാലം ആരംഭിച്ചു.

നേരെ പോയത് ബഹറിനിലെ'ബാപ്ക്കൊ' എന്ന കമ്പനിയുടെ ഗസ്റ്റ് ഹൗസിലേക്ക് ആണ്. നഗര പരിധിയിൽ നിന്ന് അകലെ ഒരു വലിയ പ്രദേശം മുഴുവൻ ഉൾപ്പെടുന്ന ഒരു ടൗൺഷിപ്പ് . യൂറോപ്യൻ രീതിയിൽ നെരിപ്പോടും നീളൻ ഇടനാഴികളും ഒക്കെയുള്ള പഴയകാല പ്രതാപം വിളിച്ചോതുന്ന ഒരു ഒറ്റ നില കെട്ടിടം  ആണ് ഗസ്റ്റ് ഹൗസ്. ആകെ മൊത്തം അഞ്ച് മുറികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ ജോലിക്കാരും.  

ആദ്യം തന്നെ മാനേജർ പറഞ്ഞു, "നിങ്ങളാണ് ഈ ആഴ്ചത്തെ അതിഥികൾ. ഈ ബംഗ്ലാവിലെ എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ഉപയോഗിക്കാം ." 

ആ ഒരാഴ്ച സത്യത്തിൽ ഏതോ യൂറോപ്യൻ നഗരത്തിൽ എത്തിയ പ്രതീതി ആയിരുന്നു എനിക്ക്. രാവിലെ ഉണർന്ന് പുറത്തേക്ക് നോക്കിയാൽ മുൻ വശത്തെ ഗാർഡൻ മഞ്ഞ് മൂടി നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. കാപ്പി കുടി ഒക്കെ കഴിഞ്ഞാൽ ആ വലിയ ബംഗ്ലാവ് മുഴുവൻ കറങ്ങി നടക്കും. അപ്പോഴുള്ള എൻ്റെ ഭാവങ്ങൾ കുബേരൻ പടത്തിൽ ഒരു ദിവസത്തേക്ക് ബംഗ്ലാവിൽ പോയി താമസിച്ചു വിലസുന്ന ദിലീപിനെ ഓർമിപ്പിക്കും എന്ന് മക്കൾ പറയാറുണ്ട് , ഞാൻ അതൊന്നും അത്ര വിശ്വസിക്കാറില്ല.

കെട്ടിടത്തിൻ്റെ നേരെ മുന്നിൽ കമ്പനിയുടെ വക ക്ലബ്ബാണ്. അവിടെ ക്രിസ്തുമസ് തലേന്നത്തേക്ക് വലിയ പാർട്ടി ഒരുക്കിയിട്ടുണ്ട്. മാനേജർ ഞങ്ങളെയും അറിയിച്ചു, സ്പെഷ്യൽ ഗസ്റ്റ് ആണല്ലോ . നിങ്ങളും പങ്കെടുക്കണം. കേട്ട പാതി കേൾക്കാത്ത പാതി നമ്മൾ സമ്മതിച്ചു. പിന്നീടാണ് അറിഞ്ഞത് "ചെറിയ " ഒരു തുക കൊടുക്കണ മത്രെ. ഏകദേശം അയ്യായിരം ഇന്ത്യൻ രൂപയാണ്. അന്നൊക്കെ നാല് പേര് പുറത്ത് പോയി കഴിക്കാൻ ആയിരം രൂപ പോലും ആവില്ല. ഭർത്താവ് ഒന്ന് സംശയിച്ചു. പിന്നീട് പുള്ളിക്കാരൻ "മരത്തിലെ ലൈറ്റുകളും ക്രിസ്തുമസ് പാർട്ടിയും " വീക്നെസ് ആയ എന്നെയും എൻ്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന നാഗവല്ലിയെയും ഓർമിച്ചത് കാരണം ഞങ്ങളും ആ ഡിന്നർ ടിക്കറ്റ് എടുത്തു. 

അന്നേ ദിവസം വൈകുന്നേരം..

ക്ലബും പരിസരത്തുള്ള മരങ്ങളും എല്ലാം വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. ക്ലബ്ബിന് ഉള്ളിൽ നിന്ന് കരോൾ ഗാനങ്ങൾ കേൾക്കാം . ഞങ്ങളും കൂട്ടത്തിലെ ഉഗ്രൻ വേഷങ്ങൾ ഒക്കെ എടുത്തിട്ട് ഡിന്നെറിന് ഇറങ്ങി.സാമാന്യം വലിപ്പമുള്ള ഒരു റെസ്റ്റോറൻ്റ് ആണ് ക്ലബ്ബിന് ഉള്ളിൽ. .കെട്ടിടം മുഴുവൻ ചുവപ്പും വെള്ളയും നിറത്തിൽ അലങ്കരിച്ചിരിക്കുന്നു. കേറിയ പാടെ നമ്മളെ അവരു ആനയിച്ചു കൊണ്ട് പോയി ഒരു ടേബിളിൽ കൊണ്ട് പോയി ഇരുത്തി.ഓർഡർ എടുക്കാൻ നിൽക്കുന്ന ഫിലിപ്പിനോ സുന്ദരി വന്ന് എന്തൊക്കെയോ ചോദിച്ചു. മെനു കാർഡ് ഒന്നുമില്ല .അത് വേണോ,ഇത് വേണോ എന്നൊക്കെ അവള് ചോദിക്കുന്നുണ്ട്. കേട്ടിട്ട് പരിചയം ഉള്ള ഐറ്റങ്ങൾ ഒന്നും അല്ല.  നമ്മൾ പറഞ്ഞു , ഇവിടെ എങ്ങനെ ആണോ അങ്ങനെ മതി, എന്ന്. സുന്ദരി ചിരിച്ചു കൊണ്ട് പോയി. 

അൽപ നേരം കഴിഞ്ഞ് ഒരു സായിപ്പ് സാമാന്യം വലിയ ഒരു തളിക മൂടി കൊണ്ട് അടച്ചു പിടിച്ച് കൊണ്ട് നടന്നു വരുന്നു. നമ്മൾ സന്തോഷം പുറത്ത് കാണിച്ചില്ല. പൈസ കുറച്ച് പോയലെന്താ.. വയറു നിറയെ കഴിക്കാം. തളിക മേശപ്പുറത്ത് എത്തി. തുറന്നതും ഞങ്ങൾ പരസ്പരം നോക്കി. ഒരു വലിയ ടർക്കി കോഴി കിടത്തി പൊരിച്ചു കൊണ്ട് വച്ചിരിക്കുന്നു, അതോ നിറുത്തി ആണോ പൊരിക്കുന്നത്? 

നാല് വയസ്സുള്ള ചെറുത് അപ്പോ തന്നെ പറഞ്ഞു ." എനിക്ക് വേണ്ട". സബാഷ്.. മൂത്തത് ആദ്യത്തെ കഷണം കടിച്ചതും മുഖം ഒക്കെ ചുളിക്കുന്നു. പ്രിയതമൻ്റെ ഭാഗത്തേക്ക് നോക്കാതെ ഞാൻ പയ്യെ ഒരു ചെറിയ പീസ് എടുത്ത് വായിൽ വച്ചു. എരിവും പുളിയും ഒന്നും കിട്ടിയില്ല. അദ്ദേഹത്തെ നോക്കാൻ വയ്യ. എന്തായാലും കുറെ നേരത്തെ അധ്വാനം കൊണ്ട് ഞാനും ഭർത്താവും കൂടി ആ പാവപ്പെട്ട കോഴിയുടെ ശസ്ത്രക്രിയ നടത്തി. വെട്ടി കീറി ഇട്ടതായേ ഓർമ ഉള്ളൂ.. കഴിച്ചതായി ഓർമ ഇല്ല. എങ്ങനെയെങ്കിലും കുറെ നേരം അവിടെ ഇരുന്ന ശേഷം ഞങ്ങള് പുറത്തേക്ക് ഇറങ്ങുമ്പോഴും കോഴിയുടെ ഡെഡ് ബോഡി ആ ഓപേറേഷൻ ടേബിളിൽ മുഴുവനായി കിടപ്പുണ്ടായിരുന്നു. 

പുറത്തേക്ക് ഇറങ്ങിയപ്പോൾ വാതിലിൻ്റെ അടുക്കൽ വീണ്ടും ഫിലിപ്പിനോ സുന്ദരി. അവള് ചോദിച്ചു. " ഞങ്ങളുടെ സ്പെഷൽ ഡിഷ് എങ്ങനെ  ഉണ്ടായിരുന്നു ? ഞങ്ങൾ രണ്ടു പേരും ഒരേ സ്വരത്തിൽ " സൂപ്പർ". 

സംശയ ദൃഷ്ടി -

മുറിയിൽ തിരിച്ചെത്തി അവിടെ ഉണ്ടായിരുന്ന ബ്രെഡും പഴവും കഴിച്ച് വെള്ളവും കുടിച്ചു കിടക്കാൻ നേരം കെട്ടിയോൻ വക ആത്മഗതം. "ഹും..ഇതാണ് വഴിയേ  കിടന്ന വയ്യാവേലി എന്ന് പറയുന്നത്. " 

പുള്ളിക്കാരൻ വയ്യാവേലി എന്ന് പറഞ്ഞത് ടർക്കി കോഴിയെ ആണോ എന്നേ ആണോ എന്ന് എനിക്കും ഇന്നും അറിഞ്ഞൂടാ. ഞാൻ ചോദിച്ചിട്ടും ഇല്ല.. വെറുതെ എന്തിനാ അല്ലേ? 

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ 

 








Wednesday, December 9, 2020

കോവിഡാനന്തരം

കോവിഡാനന്തരം..


ഒന്നിച്ച് കൂടിയ നാളു മുതൽ യാത്രകൾ ജീവിതത്തിൻ്റെ ഭാഗമാണ് ഞങൾ രണ്ടാൾക്കും ... കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം കയ്യിൽ ഇരുന്നത് എല്ലാം കൂടി നുള്ളി പെറുക്കി വാങ്ങിയ ഒരു സെക്കൻ്റ് ഹാൻഡ് മാരുതി യിലാണ് പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഈ

പ്രയാണം തുടങ്ങിയത്. രണ്ട് പേരായി തുടങ്ങിയ യാത്രകൾ ഇന്ന് മുംബൈയും ഖത്തറും കടന്നു, പല തരം വാഹനങ്ങൾ എന്നത് കടന്നു ദുബൈ എന്ന മഹാ നഗരത്തിൽ എത്തിനിൽക്കുന്നു.  

വളരെയധികം പ്രതീക്ഷകളോടെ യാണ്  2020- അടിപൊളി എന്നും പറഞ്ഞു ഈ വർഷം തുടങ്ങിയത്. 


മാർച്ച് മാസം ആറാം തീയതി വീട്ടിൽ വന്നു കയറിയതിനു ശേഷം കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ അല്ലാതെ പുറത്തേക്ക് മക്കളുമായി ദൂര യാത്രക്ക് കറങ്ങാൻ ഇറങ്ങിയത് ഓഗസ്റ്റ് ലാണോ സെപ്റ്റംബറിൽ ആണോ എന്നോർമ യില്ല.. വീടിനുള്ളിൽ അടഞ്ഞു കിടന്ന ദിവസങ്ങളിൽ പത്താം നിലയിൽ നിന്ന് ഒഴിഞ്ഞു കിടക്കുന്ന ഷാർജ ദുബായ് മെയ്ൻ റോഡ് നോക്കി നിൽക്കുമ്പോൾ സത്യത്തിൽ ഒരു ഗദ്ഗദം വന്നു തൊണ്ടയിൽ കുരുങ്ങുന്ന പോലെ thonniyirinnu ആറു മണി മുതൽ രാത്രി പന്ത്രണ്ട് മണി വരെ പൂഴി നുള്ളി ഇട്ടാൽ താഴെ വീഴില്ല എന്ന തരത്തിൽ നെഞ്ചും വിരിച്ചു കിടന്ന റോഡാണ്. ഇപ്പൊ ആളൊഴിഞ്ഞ ഉത്സവ പറമ്പ് പോലെ കിടക്കുന്നത്...


"കുറച്ച് ദൂരത്തുള്ള ഖോർഫുക്കാൻ  കടൽ തീരത്ത് പോകാം ,ഇത്ര ദൂരത്തിൽ ആയ കൊണ്ട് ആളുകൾ കുറവായിരിക്കും." ഞങൾ പറഞ്ഞു. വണ്ടിയിൽ നിറയെ സാനിട്ടൈസർ കുപ്പികൾ പലതരം (ഒഴിച്ചെടുക്കൻ ഉള്ളത്, സ്പ്രേ ചെയ്യാനുള്ളത്) അങ്ങനെ പലതരം സ്റ്റോക്ക് ചെയ്തു. എവിടെ ഇറങ്ങിയാലും അതിൽ കുളിച്ചെ വണ്ടിയിൽ തിരിച്ചു കയറ്റുക ഉള്ളൂ . അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുന്ന യാത്ര ആണെന്ന് എനിക്ക്

തോന്നി. മാസ്ക് ഇടാതെ ഇരുന്നാൽ റോഡിലെ ക്യാമറ വഴി ഫൈൻ വീട്ടിൽ എത്തും. ഒരു വണ്ടിയിൽ ഒരേ കുടുംബത്തിലെ അല്ലാത്ത മൂന്നിൽ കൂടുതൽ ആളുകൾ സഞ്ചരിച്ചാൽ അതിനും ഉണ്ട് സമ്മാനം, ഫൈൻ.. ഈ വാർത്ത എവിടെ നിന്നോ വായിച്ച ചെറിയ മകൾ പോലീസ് വാഹനം കണ്ടാൽ ഉടനെ കസേരയുടെ അടിയിൽ പുറകിൽ ഒളിക്കും.. "എടീ, നമ്മളൊക്കെ ഒരേ കുടുംബം ആണ്.. " മൂത്തവൾ അറിവ് പ്രകാശിപ്പിക്കും. ആര് കേൾക്കാൻ? സത്യത്തിൽ ചെറുത് ഇപ്പോഴും പോലീസിനെ കണ്ടാൽ ഒന്ന് ഒളിക്കാൻ തയ്യാറാവുന്ന പോലെ തോന്നും.  


ഏകദേശം ഒന്നര മണിക്കൂർ ഡ്രൈവ് . വഴിയിൽ ഒക്കെ വണ്ടികൾ കുറവ് തന്നെ. ഞങ്ങൾക്ക് സന്തോഷം.

 "വിചാരിച്ച പോലെ തന്നെ . അവിടെങ്ങും ആരും കാണില്ല. അല്ലെങ്കിലും ദുബൈക്കാർക്ക് പോകാൻ എത്രയോ നല്ല സ്ഥലങ്ങൾ കിടക്കുന്നു .. ഇത്രയും ദൂരം ഒന്നും ആരും വരില്ല. എന്തായാലും ശുദ്ധ വായു ശ്വസിക്കാൻ സാധിക്കും. ഇത്ര നാൾ വീട്ടിൽ അടച്ചിരുന്നതാ.. ആരും ഇല്ലെങ്കിൽ മാസ്ക് ഒക്കെ ഒന്ന് ഊരി വച്ച് കുറച്ച് നേരം കാറ്റും കൊണ്ട് ഇരിക്കണം ". ഞാൻ പറഞ്ഞു കൊണ്ടേ ഇരുന്നു.


ഒരിടത്തും ഇറങ്ങാതിരിക്കാൻ ഉച്ച ഭക്ഷണം ഒക്കെ കെട്ടി പൊതിഞ്ഞു കൊണ്ടാണ് പോക്ക്.. പക്ഷേ പോകുന്ന വഴിയിൽ  കാണാം, ചെറിയ ചെറിയ കഫ്തേരിയകൾ ഒക്കെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സന്തോഷം തോന്നി. മനുഷ്യൻ ഏത് വിപത്തിനെയും അതിജീവിക്കും എന്നതിൻ്റെ തെളിവായി അവയൊക്കെ മാസ്‌ക്ക് അണിഞ്ഞു കാത്തിരിക്കുന്ന പോലെ തോന്നും. ആകെ മൊത്തം ഒരു പോസിറ്റിവ് എനർജി ഒക്കെ തോന്നിത്തുടങ്ങി.


ബീച്ചിന് അടുത്ത് എത്തും തോറും ഞങ്ങളുടെ എനർജി ഒന്ന് കുറഞ്ഞു തുടങ്ങി. കടൽ തീരത്തേക്ക് നീളുന്ന റോഡനിരുവശവും മുഴുവൻ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. ഞങ്ങളുടെ വണ്ടി പതിയെ മുന്നിലേക്ക് നീങ്ങുന്നു. ഒരു പത്ത് പതിനഞ്ച് മിനുട്ടിന് ശേഷം എങ്ങനെയെങ്ങിലും ഒരു പാർക്കിംഗ് ഒപ്പിച്ചു. കടൽ തീരത്തേക്ക് ഒന്ന് നോക്കിയപ്പോൾ തന്നെ സന്തോഷമായി. ദുബൈ മാത്രമല്ല, നാട്ടിൽ നിന്ന് പോലും ആളുകൾ ഫ്ലൈറ്റ് പിടിച്ച് വന്നോ എന്ന് തോന്നിപ്പിക്കുന്ന അത്രയും തിരക്ക്.. നമ്മുടെ നാട്ടിലെ മുദ്രാ വാക്യം പോലെ ലക്ഷം ലക്ഷം പിന്നാലെ എന്ന മട്ടിൽ ഇനിയും ഇനിയും ആളുകൾ വണ്ടികളിൽ വന്നു ഇറങ്ങിക്കൊണ്ടെ ഇരിക്കുന്നു. ഞാനും കെട്ടിയോനും പരസ്പരം നോക്കി.. കൊറോണ ഒക്കെ പോയോ? നമ്മൾ വായിച്ചത് ഇനി പഴയ പത്രം വല്ലതും ആയിരിക്കുമോ? അതോ നമ്മൾ ഇനി വല്ല ക്രിസ്റ്റഫർ നോളൻ പടത്തിലും കണ്ടത് ആവുമോ ഇങ്ങനെ ഒരു അസുഖം വന്നു എന്നത്? അപ്പോഴേ പറഞ്ഞതാ കണ്ട സയൻസ് ഫിക്ഷൻ പടം ഒന്നും കാണണ്ട എന്ന്. ചുരുക്കത്തിൽ അവിടെ നിന്ന് തിരിയാൻ സ്ഥലമില്ല. 


കടൽ കരയിൽ നീളത്തിൽ ചെറിയ ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഒക്കെ ചുവന്ന നിറത്തിലെ നീളൻ റിബൺ കൊണ്ട് ഇരിക്കാൻ പാടില്ല എന്ന അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്ത് ബോട്ടിംഗ് ടിക്കറ്റ് കൗണ്ടർ..അവിടെ ആളുകൾ നീണ്ട നിരയായി നിൽക്കുന്നു. ദോഷം പറയരുത്, മാസ്ക് ഉണ്ട്. അത് മൂക്കും വായും ഒന്നിച്ച് മൂടിയിട്ടുള്ള ആളുകൾ ചുരുക്കം എന്ന് മാത്രം..സ്വാഭാവികം . മറു വശത്ത് പാരചൂട്ടിൽ കയറി വെള്ളത്തിൽ വന്നു വീഴുന്നവര്, പിന്നെ വെള്ളത്തിൽ സ്കൂട്ടർ ഓടിക്കുന്നവർ, ഒരു കാര്യവും ഇല്ലാതെ ഒരു മെലിഞ്ഞ ബനാന ബോട്ടിൽ കയറി പോകുന്നവര്. ഇവരെ കൊണ്ട് പോകുന്ന ബോട്ട് കാരൻ കുറെ നേരം കഴിഞ്ഞ് എല്ലാത്തിനെയും വെള്ളത്തിൽ തള്ളി ഇടും.. അതറിഞ്ഞു കൊണ്ടാണ് ഇവരെല്ലാം ഈ ചതിയിൽ വീഴാൻ പോകുന്നത്.. ഓ..വിഷയത്തിൽ നിന്നും മാറിപ്പോയി..

 ഇനി ഇത്തരം പണ ചിലവുള്ള പരിപാടികൾ ഒന്നും താൽപര്യം ഇല്ലാത്ത കൂട്ടരോ? അവരൊക്കെ മര തണലുകളിലും മണൽ പരപ്പിലും ചെറു ചെറു കൂട്ടങ്ങൾ ആയി നിന്ന് കൊണ്ട് കൊച്ചു വർത്തമാനം പറയുന്നുണ്ട്.ഇരിക്കാൻ അവിടത്തെ സെക്യുരിറ്റി ചേട്ടന്മാർ സമ്മതിക്കണ്ടെ..

കഥാസാരം സംഗ്രഹിച്ചു എഴുതിയാൽ, ഞാൻ കൊതിച്ചു വന്ന ശുദ്ധ വായു വിൻ്റെ കാര്യം തീരുമാനം ആയി എന്നർത്ഥം.


ഇത് വരെ വണ്ടിയും ഓടിച്ച് വന്നിട്ട് ഒരു പടം പോലും എടുത്ത് പോസ്റ്റാൻ പറ്റിയില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്ത് മലയാളി ആണ് ഹേ? അവിടെ ആണേൽ എങ്ങനെ പടം എടുത്താലും 

സമുദ്ര ജലത്തെ ക്കാൾ ചുറ്റിനും ഉള്ള ജന സമുദ്രം കാണും . പക്ഷേ നമ്മൾ വിടുമോ? യൂട്യൂബർ ആയ ചെറുതും ഇൻസ്റ്റഗ്രാമർ ആയ വലുതും സെൽഫി എക്സ്പർട് എന്ന് നാട്ടുകാർ വിളിക്കുന്ന ഫർത്താവും കൂടെ ഉള്ളപ്പോൾ ഞാൻ എന്തിന് പേടിക്കണം ?

 കുറെ നേരം അവലോകനം ചെയ്തപ്പോൾ ഒരു ചെറിയ മൂല ഞങ്ങളും കണ്ടു പിടിച്ചു. നേരെ പോയി തിരിഞ്ഞും മറിഞ്ഞും വയർ ഉള്ളിലേക്ക് പിടിച്ചും , മാസ്ക് വച്ചും, മാസ്ക് മാറ്റിയും, ഒറ്റക്കും , കൂട്ടായും ഒക്കെ കുറെ പടങ്ങൾ ഞങ്ങളും സോഷ്യൽ മീഡിയ യില് എത്തിച്ചു. പിന്നെ ഒട്ടും വൈകാതെ ഓടി വണ്ടിയിൽ കയറി അതിൽ കരുതിയിരുന്ന ആഹാരവും കഴിച്ച് വീട്ടിലേക്ക് തിരിച്ചു. 


തിരിച്ചു വരുന്ന വഴി ഞാൻ മനസ്സിലോർത്തു. രണ്ട് മഹാ യുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്ലൂവും ഒക്കെ മനുഷ്യർ

അതിജീവിച്ചത് ഇങ്ങനെ ആവണം.. കഴിവതും മുൻ കരുതലുകൾ എടുത്ത് കൊണ്ട് മാനസിക ഉല്ലാസം ഉറപ്പ് വരുത്തുന്ന യാത്രകൾ മനുഷ്യർ എല്ലാക്കാലത്തും ചെയ്തിരുന്നു കാണും.. പ്രകൃതിയുമായി ഇടപെടാതെ കോൺക്രീറ്റ് ചുമരുകൾ നോക്കി ഇരുന്ന് ഇത് വരെ ലോകത്തെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ.


ഇനി വരുന്ന വർഷത്തിൽ എങ്കിലും കൂട്ടുകാരും കുടുംബവുമായി ദൂര യാത്രകൾ സാധിക്കും എന്ന് മനസ്സ് കൊണ്ട് ആശിക്കാം എന്ന് വിചാരിച്ചു കൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. വണ്ടി ഒരു ഇരുണ്ട തുരങ്കത്തിൽ ആണ്.. ദൂരെയായി തുരങ്കത്തിൻ്റെ അവസാനം കാണാം...മനസ്സ് പറഞ്ഞു . "ഇരുളിൻ്റെ അങ്ങേ അറ്റത്ത്  വെളിച്ചമാണ് .. അതേ , നാം അതിലേക്കുള്ള യാത്രയിലാണ് .. പ്രതീക്ഷ കൈ വിടരുത്"...

Tuesday, December 8, 2020

അമ്മയുടെ ഗാർഡൻ സാരികൾ

 അമ്മയുടെ ഗാർഡൻ സാരികൾ


നാൽപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ പതിമൂന്നിനായിരുന്നു അച്ഛൻ ഞങ്ങളുടെ അമ്മയെ കല്യാണം കഴിച്ചത്..


അച്ഛൻ ഉണ്ടായിരുന്ന കാലം വരെയുള്ള അവരുടെ എല്ലാ വാർഷികങ്ങളും ഞങ്ങളുടെ വീട്ടിൽ ആഘോഷങ്ങൾ ആയിരുന്നു. എന്ത് വിശേഷം വന്നാലും , അതിപ്പോ പിറന്നാള് ആയാലും ആനിവേഴ്സറി ആയാലും എല്ലാവർക്കും പുതിയ ഉടുപ്പ് കിട്ടും. അതായിരുന്നു അച്ഛൻ്റെ രീതി. 


അത് കൊണ്ടെന്താ, ഞങ്ങൾ കുട്ടികളും എല്ലാ വിശേഷ ദിവസങ്ങളും ഓർത്തു വയ്ക്കാൻ ചെറുപ്പത്തിലേ പഠിച്ചിരുന്നു.


അച്ഛന് കൂടുതലും കേരളത്തിന് പുറത്ത് ആയിരുന്നു ജോലിയെങ്കിലും ഈ ദിവസം കൃത്യമായി  ലീവ് എടുത്ത് വീടെത്തും. വന്നു കേറിയ ഉടൻ പെട്ടി എടുത്ത് കട്ടിലിൽ വച്ചിട്ട് എല്ലാവരെയും വിളിക്കും അച്ഛൻ. പുത്തൻ ഉടുപ്പും മധുര പലഹാരങ്ങളും കിട്ടും എന്നറിയാവുന്നത് കൊണ്ട് ഞാനും അനിയനും അവിടെയൊക്കെ തന്നെ കറങ്ങി നിൽപ്പുണ്ടാവും,ബോബനും മോളിയും കഥയിലെ പട്ടിയെ പോലെ. എടുത്ത് തരുന്ന മുന്നേ ഞങ്ങൾ സമ്മാനങ്ങൾ ചാടി പിടിക്കും . ഇതൊക്കെ കഴിഞ്ഞാണ് അമ്മയുടെ സാരി പുറത്ത് വരിക. അന്നൊക്കെ സാധാരണ സാരികൾക്ക് ഇരുനൂറു രൂപയോ മറ്റോ വില ഉള്ളപ്പോൾ അമ്മക്ക് വേണ്ടി അഞ്ഞൂറ് രൂപയ്ക്ക് ഒക്കെ സാരികൾ വാങ്ങിയിരുന്നു അച്ഛൻ, അതും അന്നത്തെ ടോപ് ഫാഷൻ ' ഗാർഡൻ വരേലി' സാരികൾ. അടുത്ത ദിവസം തന്നെ പുതിയ ഇവിടെ എങ്കിലും പുറത്തേക്ക് പോകുക എന്നതും നമ്മുടെ കുടുംബ രീതിയായിരുന്നു. ഓരോ തവണയും പുതുതായി വരുന്ന സാരികൾ പഴയതിനേക്കാൾ മികച്ചത് ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല ഭംഗിയുള്ള സാരികൾ.. പല പല നിറങ്ങളിൽ.. പല പല ഡിസൈനുകളിൽ ... അച്ഛൻ ഇങ്ങനെ മുന്നറിയിപ്പ് ഇല്ലാതെ കൊണ്ട് വരുന്ന സാരികൾ അടുത്ത ദിവസം തന്നെ ഉടുക്കാൻ അമ്മക്ക് സ്ഥിരമായി ഒരു കറുത്ത ബ്ലൗസ് പോലും ഉണ്ടായിരുന്നു. അതീവ സൗന്ദര്യമുള്ള സാരിയുടെ കൂടെ ഈ കറുപ്പ് അണിഞ്ഞു അതിൻ്റെ ഭംഗി കളയും എന്ന് കുറച്ച് വളർന്ന ശേഷം ഞാൻ പലപ്പോഴും കളിയാക്കിയിരുന്നു . 


അതൊക്കെ കേട്ട് എന്നെ നിസ്സാരമായി ചിരിച്ചു കാണിച്ചിട്ട് ആ സാരിയും ഉടുത്ത് വന്നു നിൽക്കുമ്പോൾ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്ന തിളക്കം ഒന്ന് വേറെ തന്നെ ആയിരുന്നു.


വളർന്നു തുടങ്ങിയപ്പോൾ ഞങ്ങൾക്കുള്ള തുണിയെടുപ്പ് കടയിലേക്ക് മാറിയെങ്കിലും അമ്മയ്ക്കുള്ള സാരികൾ അച്ഛൻ്റെ പെട്ടിയിൽ കയറി വീട്ടിലേക്ക് വന്നു കൊണ്ടേയിരുന്നു.എല്ലാ വിശേഷ ദിവസങ്ങളിലും.


രണ്ടായിരത്തി രണ്ടിന് ശേഷവും  ഡിസംബറുകൾ വന്നുവെങ്കിലും അച്ഛനും അച്ഛൻ്റെ പെട്ടിയും അതിലെ സാരികളും വന്നില്ല. അച്ഛൻ പോയ ശേഷം അമ്മ ഒരിക്കലും ഗാർഡൻ സാരികൾ വാങ്ങിയില്ല . ഞങ്ങൾ മക്കളും മരുമക്കളും വഴി പല തരം സാരികൾ അമ്മയുടെ കയ്യിൽ എത്തിക്കാണുമെങ്കിലും അമ്മയ്ക്ക് ചേരുന്നത് വാങ്ങാൻ  അച്ഛന് ഉണ്ടായിരുന്ന കഴിവ് ഞങ്ങൾക്ക് ഇപ്പോഴും ഉള്ളതായി എനിക്ക് തോന്നാറില്ല. അതോ, അവയ്ക്കൊന്നും അമ്മയുടെ മുഖത്തെ ആ തിളക്കം തിരികെ തരാൻ കഴിയാത്തതാണോ? അറിയില്ല...


വീണ്ടും ഒരു ഡിസംബർ പതിമൂന്ന്.. അച്ഛൻ കൂടെയില്ലാത്ത പതിനെട്ടാമത്തെ വർഷം... സമ്മാനവും കൊണ്ട് ചിരിച്ചു കൊണ്ട് കയറി വരാനും പുതിയ ഉടുപ്പുകൾ ഒക്കെ ഇടീച്ച് കൂടെ കൊണ്ട് നടക്കാനും കഴിയുന്നില്ല എങ്കിലും അച്ഛൻ്റെ കരുതലിൻ്റെ പുതപ്പ് ഞങ്ങളെ എല്ലാവരെയും പൊതിയുന്നുണ്ടാവാം. പുതു മണമുള്ള നനുത്ത ഗാർഡൻ സാരികൾ പോലെ...


ശ്രീജ പ്രവീൺ

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...