Total Pageviews

Saturday, November 20, 2021

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്. 
പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു പൊതു ധാരണ നാട്ടുകാർക്കും കൂട്ടുകാർക്കും ഇടയിൽ ഉണ്ടെന്ന് എനിക്കും അറിയാവുന്ന രഹസ്യമാണ്. ഒരു പരിധി വരെ അത് സത്യമായത് കൊണ്ട് ഞാനും അത് തിരുത്താൻ പോകാറില്ല. പക്ഷേ ഇന്ത്യ അറിയാത്ത രഹസ്യം, കേരളം അറിയാത്ത രഹസ്യം ഞാൻ യാഥാർത്ഥ്യത്തിൽ ഒരു സദ്യ എക്സ്പേർട്ട് ആകുന്നു എന്നതാണ്. കണ്ടാൽ തോന്നില്ലെങ്കിലും.

ആളുകളുടെ തെറ്റിധാരണകൾ പൊളിയുന്നത് കാണാൻ നല്ല രസമാണ്. അങ്ങനെയുള്ള ഒന്ന് രണ്ട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്ക്.

അതിലൊന്ന് മുംബൈ ജീവിത കാലത്താണ്. അന്ന് മക്കളൊക്കെ തീരെ കുഞ്ഞാണ്. അവരുടെ പിറകെയുള്ള ഓട്ടത്തിനിടയിൽ സാധാരണ ദിവസങ്ങളിലെ കുക്കിംഗ് ഒരുതരം ഒപ്പിച്ചു കൂട്ടലാണ്. താമസിക്കുന്ന ഫ്ലാറ്റിൻ്റെ നേരെ മുന്നിൽ താമസിക്കുന്ന കുടുംബമാണ് അന്നൊക്കെ ഏറ്റവും വലിയ സഹായം . നാൽപ്പത്തി അഞ്ചിനും അമ്പത്തിനും ഇടക്ക് പ്രായമുള്ള ദമ്പതികളും അവരുടെ രണ്ട് ടീനേജ് മക്കളും. 

എൻ്റെ മക്കൾ എന്നെങ്കിലും അവരുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ എഴുതിയാൽ അതിൻ്റെ പേര് മിക്കവാറും '' ഒരു  ഇഡലി തട്ടിൻ്റെ രോദനം " എന്നാവും. കാരണം കാലങ്ങളോളം ഞങ്ങളുടെ വീട്ടിലെ പ്രഭാത ഭക്ഷണം ഒരേ ഐറ്റം ആയിരുന്നു. ഭർത്താവിന്ഏഴു മണിക്ക് ഓഫീസിലേക്ക് പോകാൻ  ഇറങ്ങണം. മൂത്തവൾ യുക്കേജിക്കാരിയേ ഒൻപത് മണി ആകുമ്പോൾ അവളുടെ സ്കൂളിൽ എത്തിക്കണം . ഇതിനിടയിൽ അവർക്ക് രണ്ടു പേർക്കും ഉള്ള ഉച്ച ഭക്ഷണം കൊടുത്ത് വിടണം. ഇതെല്ലാം നടക്കണമെങ്കിൽ അന്ന് നാല് മാസം പ്രായമുള്ള ഇളയവൾ കനിയണം. രാവിലെ അവളുടെ മൂഡ് ശെരിയല്ലെങ്കിൽ പിന്നെ മേലെ പറമ്പിൽ ആൺ വീട്ടിലെ അമ്മ മക്കൾക്ക് കൊടുക്കും പോലെ കഞ്ഞിയും മുളകും  മാത്രമേ കൊടുത്ത് വിടാൻ പറ്റൂ. 

ഞങ്ങൾ താമസിച്ച മുംബൈ ഫ്ലാറ്റ് ശെരിക്കും ഒരു മിനി ഇന്ത്യ തന്നെയായിരുന്നു. മഹാരാഷ്ട്രക്കാരും പഞ്ചാബികളും യുപ്പിക്കാരും പഹാടികളും തമിഴരും മലയാളികളും ഒക്കെ ചേർന്ന് വളരെ വ്യതസ്തമായ ജീവിത രീതികൾ ഉള്ളവർ. പക്ഷേ മൊത്തത്തിൽ അവർക്കെല്ലാം ഒരു കാര്യത്തിൽ നല്ല യോജിപ്പ് ആണെന്ന് തോന്നും , ആഹാര കാര്യത്തിൽ. വിവിധ നിറങ്ങളിലും രൂപങ്ങളിലും സ്വാദിലും ഉള്ള അനേകതരം ഭക്ഷണങ്ങൾ ആ കാലത്ത് പരീക്ഷിക്കാൻ പറ്റിയിട്ടുണ്ട്.

ഇതൊക്കെ വച്ച് നോക്കുമ്പോ ഞങ്ങളുടെ തൊട്ടടുത്ത വീട്ടുകാർക്ക് പൊതുവേ ഞങ്ങൾ പട്ടിണി ആണെന്നു തോന്നി കാണും. ആദ്യം ആദ്യം അവരുടെ സ്പെഷ്യൽ ആഹാരം ഉണ്ടാക്കുമ്പോൾ ഞങ്ങൾക്കും കൊണ്ട് തരും. പിന്നെ പിന്നെ മിക്കവാറും എല്ലാ ദിവസവും ഏതെങ്കിലും ഒരു വിഭവം ഞങ്ങൾക്കും കൂടെ കണക്കാക്കി ഉണ്ടാക്കും അവിടത്തെ ചേച്ചി. പോകെ പോകെ മൂത്ത മോളും ചിലപ്പോ അവളുടെ അച്ഛനും അവിടന്ന് ഉണ്ടാക്കുന്ന ആഹാരത്തിൻ്റെ മണം പിടിച്ച് കാത്തിരിപ്പായി . അമ്മാ ഇന്ന് ചോറ് മാത്രം വച്ചാൽ മതി, അപ്പുറത്ത് നിന്ന് ദാൽ ഉണ്ടാക്കുന്ന മണം വരുന്നുണ്ട് എന്നൊക്കെ അവള് പറഞ്ഞു തുടങ്ങി. അവർക്ക് എന്നും പുതിയ പാചക പരീക്ഷണങ്ങൾ ഇഷ്ടവുമായിരുന്ന്. ആ ചേട്ടൻ ആണെങ്കിൽ ചേച്ചിയെ ഭയങ്കര പുകഴ്ത്ത്ലും . ഇവൾ അപാര കുക്ക് ആണ്. ഇത്രയും തരം ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന വേറെ ആരും ഈ ഇന്ത്യാ മഹാ രാജ്യത്ത് ഇല്ല എന്ന ലെവൽ ആണ് തള്ളൽ .
ഇതിങ്ങനെ കുറെ ആവുമ്പോൾ എൻ്റെ ഉള്ളിലെ മലയാളി കുക്കർ ഇടക്കിടെ പുറത്തേക്ക് വരാൻ തുടങ്ങും , പിന്നെ സ്വാഭാവികമായ മടി കാരണം പിന്നെയും ഉള്ളിൽ തന്നെ കിടന്നുറങ്ങും. 

അങ്ങനെയിരിക്കെ ഓണം വന്നെത്തി, ചെറിയ മകളുടെ ചോറൂണും ആ സമയത്ത് നടത്തി. കേരളത്തിന് പുറത്ത് ആദ്യത്തെ ഓണമാണ്. നാടിൻ്റെ അഭിമാനം കാക്കണം. സദ്യയില്ലാതെ എന്തോണം? പിന്നെ എനിക്ക് പാചകം അറിയില്ല എന്ന് വിചാരിക്കുന്ന ഫ്ലാറ്റ് പീപ്പിളിൻ്റെ ധാരണയും മാറ്റണമല്ലോ. അങ്ങനെ ഒരാഴ്ച മുന്നേ തന്നെ എല്ലാവരുടെയും മുന്നിൽ പരസ്യ പ്രസ്താവന നടത്തി. തിരുവോണ ദിവസം ഉച്ചക്ക് ഞങ്ങളുടെ വീട്ടിലാണ് ഊണ്. എല്ലാവരും തയ്യാറായി വരിക. അയൽ വീട്ടിലെ ചേച്ചിയും ചേട്ടനും പരസ്പരം മുഖത്തോട് മുഖം നോക്കി അന്തം വിട്ട് നിന്നു. അൽപ സമയം കഴിഞ്ഞു ധൈര്യം സംഭരിച്ച് സമ്മതം അറിയിച്ചു. 
ഉത്രാട ദിവസം തന്നെ ഞങ്ങള് ഒരുക്കങ്ങൾ തുടങ്ങി. ഞാനെൻ്റെ കഴിവ് മുഴുവൻ പുറത്തെടുത്ത് ആണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. അതി രാവിലെ മുതൽ പണി തുടങ്ങിയ കാരണം ഒരു പന്ത്രണ്ട് മണിയായപ്പോ എല്ലാം തയ്യാറായി. 

ഇലയൊക്കെ ഒരുക്കി വച്ചിട്ട് എൻ്റെ ഭർത്താവ് പോയി അയൽക്കാരെ വിളിച്ചു കൊണ്ട് വന്നു. വന്ന ഉടനെ അയൽക്കാരൻ, " ഓണത്തിന് നിങൾ ഏത് ഭഗവാന് ആണ് പൂജ ചെയ്യുന്നത്?". മലയാളി ഒഴികെ മറ്റെല്ലാ നാട്ടുകാർക്കും ആഘോഷങ്ങൾ മതവുമായി ബന്ധപ്പെട്ടതാണ് . ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. നമ്മുടെ പുരാണ കഥ പറഞ്ഞാല് അതിൽ വാമനൻ്റെ എൻട്രി ഒക്കെ കയറ്റി കളർ ആക്കാം, പക്ഷെ മഹാബലി യുടെ കഥയിൽ വാമനൻ വില്ലൻ ആണല്ലോ ? ഒന്നും തമ്മിൽ പറഞ്ഞില്ല എങ്കിലും ആ കഥ ഇവിടെ ഇവിടെ പറയണ്ട എന്ന് രണ്ട് പേരും ഒരേ പോലെ തീരുമാനിച്ചു. പുള്ളിക്കാരൻ പെട്ടെന്ന് അഞ്ചാം ക്ലാസിലെ സരസ്വതി ടീച്ചറിൻ്റെ ഭാഷയിൽ കൃഷി ഉത്സവം, സമത്വം, സാഹോദര്യം എന്നൊക്കെ ഉപന്യസിക്കുന്നത് കേട്ട് കൊണ്ട് ഞാൻ അടുക്കളയിലേക്ക് രക്ഷപെട്ടു. 
കുറെ നേരത്തെ ക്ലാസ്സ് കഴിഞ്ഞ് അയൽക്കാരൻ തളർന്ന് ചോദിച്ചു പോയി, ഇനി നമുക്ക് ഘാന കഴിച്ചാലോ എന്ന്. 

നിലത്ത് ഷീറ്റ് വിരിച്ചാണ് ഇല ഇട്ടിരിക്കുന്നത്. പൊതുവേ നിലത്ത് ഇരുന്നു ആഹാരം കഴിക്കുന്നവർ ആണ് അവിടെയൊക്കെ കൂടുതൽ. അത് കൊണ്ട് അവർ സന്തോഷമായി ചമ്രം പടിഞ്ഞ് ഇരിപ്പായി. ചേട്ടൻ്റെ വക ഡയലോഗ് " ഞങ്ങളുടെ പോലെ തന്നെയാണല്ലോ നിങ്ങളുടെ രീതികളും . മിക്ക ആഘോഷങ്ങൾക്കും ഞങ്ങളും എല്ലാവരും കൂടിയിരുന്നു ഇങ്ങനെയൊക്കെ തന്നെയാണ് ആഹാരം കഴിക്കാറ്. ഒരു കപ്പ് വെള്ള അരിയുടെ ചോറ്, കൂടെ ഒന്നോ രണ്ടോ ചപ്പാത്തി കൂടെ എന്തേലും ഒന്നോ രണ്ടോ പച്ചക്കറികൾ ഇതാണ് അങ്ങേരു ഉദ്ദേശിച്ച ആഹാരം. അപ്പോഴാണ് അതാ വരുന്നു പരിപ്പ്, സാമ്പാർ , പായസം മൂന്ന് തരം, രസം പിന്നെ മോര് അങ്ങനെ നിര നിരയായി ഫുഡ് കൊണ്ടൊരു ഘോഷ യാത്ര. ഓരോ വിളമ്പും കഴിയുമ്പോ ആ മനുഷ്യൻ എഴുന്നേൽക്കാൻ നോക്കും. അപ്പോ നമ്മൾ പറയും അയ്യോ സാറേ പോവല്ലേ, ഇനി കുറച്ച് ചോറെടുത്ത് സാമ്പാർ കൂട്ടി കഴിക്കണം , പിന്നെ പായസം ഇലയിൽ തന്നെ കഴിക്കണം, ഇങ്ങനെ കുറെ ആയപ്പോ പാവത്തിന് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ പോലും വയ്യാതായി. എന്നാലും ഞാൻ വിടുമോ? ഇനി മോര് എന്നും പറഞ്ഞു അങ്ങേരെ പേടിപ്പിച്ചു കൊണ്ടേയിരുന്നു. നമ്മൾക്ക് ആകെ കിട്ടിയ അവസരം അല്ലേ ? ഇനി അടുത്ത വർഷമേ ഞാൻ കുക്കിംഗ് ഉള്ളൂ എന്ന് എനിക്ക് അറിയാമല്ലോ. 
അവസാനം ബാക്കി എല്ലാവരും എഴുന്നേറ്റ് പോയ ശേഷവും ഒരു കയ്യും നിലത്ത് കുത്തി മറ്റെ കയ്യ് കൊണ്ട് വയറും തടവി കണ്ണും തുറിച്ച് അന്തം വിട്ടിരുന്ന മനുഷ്യനെ ഒന്നെഴുന്നേൾപ്പിക്കാൻ എൻ്റെ കെട്ടിയോൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും ഞാൻ എൻ്റെ പാചക നൈപുണ്യത്തെ ഓർത്തു സ്വയം അഭിമാനം കൊള്ളുക ആയിരുന്നു. 

പിൽക്കാലത്ത് അവിടേക്ക് പുതിയ കേരളീയര് അല്ലാത്ത താമസക്കാർ ആരു വന്നാലും ഈ പറഞ്ഞ അയൽവാസി അവരോട് പറയും, " ഇവരുടെ വീട്ടിലെ സദ്യ ഘാവോ, ബഹുത് അച്ഛാ ഹൈ " എന്ന്. എന്നിട്ട് പുള്ളി മനസ്സിൽ പറയും, പോയി അനുഭവിക്കിനെടാ നീയൊക്കെ !

ശ്രീജ പ്രവീൺ





സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...