Total Pageviews

Wednesday, March 31, 2021

കിങ്ങിണി

ഞങ്ങൾ കണ്ടതിൽ വച്ചേറ്റവും വലിയ പോരാളി അവളുടെ ടീനേജിലേക്ക് പ്രവേശിക്കുന്നു...   ഏപ്രിൽ മാസം രണ്ടാം തിയതി 💞💞💞

രണ്ടു വയസ്സിനകം മൂന്ന് തവണ ഓപ്പറേഷൻ തീയറ്റർ കണ്ടവൾ, പത്ത് വയസ് വരെ ഓടി ചാടി നടന്നിട്ട് പെട്ടെന്നൊരു ദിവസം രോഗം വീൽ ചെയറിൽ ഇരുത്താൻ നോക്കിയിട്ടും പതറാത്തവൾ, ഓരോ ദിവസവും അസുഖം തരുന്ന പുതിയ പരീക്ഷണങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്നവൾ , ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ തമാശകൾ പറയുന്നവൾ, ഇതൊക്കെയാണ് ഞങ്ങടെ കിങ്ങിണി.. 'അൽഭുതംം' എന്നർത്ഥം വരുന്ന മയൂഖയെന്ന സ്വന്തം പേര് അന്വർത്ഥമാക്കുന്നവൾ !

അവളെ കുറിച്ചും സ്പൈന ബൈഫിഡ എന്ന രോഗത്തെക്കുറിച്ചും ഞങ്ങളൊന്നിച്ച് കടന്നു വന്ന വഴികളെക്കുറിച്ചും എന്നെങ്കിലും വിശദമായി എഴുതണം ... 

രോഗം പല തവണ തളർത്താൻ നോക്കുമ്പോഴും ഓരോ തവണയും നട്ടെല്ല് നിവർത്തി ഉയിർത്തെഴുന്നേറ്റ് വരുന്ന ഞങ്ങളുടെ കുഞ്ഞു യൂട്യുബർക്ക് ടീനേജ് ആശംസകൾ . പ്രാർത്ഥനകൾ വേണം   




Friday, March 19, 2021

മണ്ണാംങ്കട്ടയും കരിയിലയും


***********************************

പത്തൊമ്പതാം ആണ്ട് ... ഒരു റിവ്യൂ

ജീവിതത്തിൽ എന്തും വരുന്നിടത്ത് വച്ച് കാണാം എന്ന് വിചാരിക്കുന്ന ഒരുത്തിയും എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്തു അതേ പോലെ നടത്തിയെടുക്കുന്ന ഒരുവനും .

ഒരാൾ കിഷോർ കുമാർ ഫാൻ  ആണെങ്കിൽ മറ്റെയാൾ ജയചന്ദ്രൻ ആരാധകൻ. 

ഒരാൾക്ക് വാ തോരാതെ സംസാരിക്കുന്ന സ്വഭാവമാണെൽ മറ്റെ ആൾ വാക്കുകൾ അളന്നു തൂക്കി സംസാരിക്കുന്ന പ്രകൃതം. 

ഒരാൾ കട്ട ധോണി ആരാധിക ആയപ്പോൾ മറ്റെയാൾ കോഹ്ലിയോടുള്ള ബഹുമാന സൂചകമായി ടാറ്റൂ വരച്ചു മസിൽമാനായി വിലസും. 

ഒരാൾക്ക് മധുര പലഹാരങ്ങൾ ഒരു മാനസിക രോഗം പോലെയാണെങ്കിൽ മറ്റെയാൾ ബേക്കറിയുടെ ഉള്ളിൽ പോലും കയറാത്ത വ്യക്തി.

ക്ലാസ്സിക് സിനിമകൾ കാണാൻ ഇഷ്ടമുള്ള ഒരാളും തട്ട് പൊളിപ്പൻ കോമഡി പടങ്ങൾ മാത്രം കാണുന്ന മറ്റൊരാളും. 

ഒരാൾക്ക് സ്പോർട്സ് എന്നത് ടിവിയിൽ വരുമ്പോൾ കപ്പലണ്ടിയും കൊറിച്ച്  കണ്ടു രസിക്കാനുള്ളതാണെങ്കിൽ മറ്റെയാൾ നാൽപ്പത്തി നാലാം വയസ്സിലും കയ്യിലും കാലിലും ബാൻഡും കെട്ടി ബാഡ്മിൻ്റൺ കളിക്കാൻ ഇറങ്ങും.

സദാ നേരവും ആരോഗ്യവും ഫിറ്റ്നസും എങ്ങനെ വർദ്ധിപ്പിക്കാം എന്ന ആലോചനയിൽ അവനും വണ്ണം ഇനിയും കൂട്ടാതെ ഇന്ന് എന്തൊക്കെ തട്ടാം എന്നാലോചിച്ച് നടക്കുന്ന അവളും.

പ്രധാന ദിവസങ്ങളിൽ കാണ്ഡം കാണ്ഡം ആയി കഥകൾ എഴുതുന്ന ഞാനും പിറന്നാളിനും വാർഷികത്തിനും ഗൂഗിളിൽ പോയി ആശംസകൾ തപ്പിയെടുത്ത് "വെൽകം ടു ഊട്ടി.. ഗ്ലാഡ് ടു മീറ്റ് യു" മട്ടിൽ ചുരുക്കത്തിൽ പോസ്റ്റ് ഇടുന്ന അദ്ദേഹവും.  

ചുരുക്കത്തിൽ അലുവയും മത്തിക്കറിയും പോലെ, മോരും മുതിരയും പോലെ, ലോറലും ഹാർഡിയും പോലെ, പ്രേം നസീറും അടൂർ ഭാസിയും പോലെ, ബിജു മേനോനും കുഞ്ചാക്കോ ബോബനും പോലെ ഈ മണ്ണാംങ്കട്ടയും കരിയിലയും കഴിഞ്ഞ പത്തൊൻപത് സംവത്സരങ്ങളായി മഴയത്തും കാറ്റത്തും കാറ്റും മഴയും  ഒന്നിച്ചു വന്നപ്പോഴും ഒരു സംയുക്ത സഖ്യമായി ഒന്നിച്ചു മുന്നേറി രണ്ടാം പതിറ്റാണ്ടിലേക്ക്  വലത് കാൽ വച്ചു പ്രവേശിക്കുന്നു എന്ന് ഇതിനാൽ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. 

നിങ്ങളുടെ ആശംസകൾ സ്റ്റിക്കറുകൾ ആയും പൂച്ചെണ്ടുകൾ ആയും എത്തിച്ചു അനുഗ്രഹങ്ങൾ വർഷിക്കൂ... 


  
















Monday, March 15, 2021

ഇൻ്റർനാഷണൽ കൂട് മാറ്റം

ഇൻ്റർനാഷണൽ കൂട് മാറ്റം 

*************************

വർഷങ്ങൾക്ക് ശേഷം വീണ്ടും  കൂട് വിട്ടു കൂട് മാറാനുള്ള തയ്യാറെടുപ്പിൽ ആണിപ്പോൾ മനസ്സ്. ഇത് വരെയുള്ള വീട് മാറ്റങ്ങൾ എല്ലാം ഒന്നൊന്നായി ഫ്ലാഷ് ബാക്കിൽ തെളിഞ്ഞു വരുന്നു.. 

സ്വന്തമായി വീട് ഉണ്ടായിരുന്നുവെങ്കിലും അച്ഛൻ്റെയും അമ്മയുടെയും ജോലി സ്ഥലത്തിന് അടുത്തായി പല വാടക വീടുകളിൽ ആയിരുന്നു കുട്ടിക്കാലം മുഴുവനും. തിരുവനന്തപുരത്തിൻ്റെ പ്രൗഢ ഗംഭീരമായ പ്രദേശത്ത് ധാരാളം വീടുകളിൽ താമസിക്കാനുള്ള യോഗമുണ്ടായിട്ടുണ്ട്. ചെറിയ ചെറിയ ഓടിട്ട വീടുകൾ മുതൽ ഒരു വലിയ നാലുകെട്ട് വരെ ഞങ്ങൾക്ക് താവളം ഒരുക്കിയിട്ടുണ്ട്.

ചില വീടുകൾ മഴക്കാലം ആകുന്ന വരെ അതി ഗംഭീരം എന്ന് നമുക്ക് തോന്നും. നല്ല ടെറസ്സ് ഇട്ട വലിയ വീട്ടിൽ താമസിച്ചിട്ടുണ്ട് ഞങ്ങൾ. വലിയ മുറികൾ, വിശാലമായ മുറ്റം ഒക്കെയുണ്ട്.. പക്ഷേ മഴ തുടങ്ങിയാൽ പിന്നെ മഴ, കട്ടൻ ചായ , ജോൺസൺ മാസ്റ്റർ കോംബിനേഷന് വേണ്ടി വരാന്തയിൽ ഒന്നും പോകണ്ട ആവശ്യമില്ല, റേഡിയോ ഓൺ ആക്കി ബെഡ് റൂമിൽ തന്നെ ഇരുന്നാൽ മതി. നല്ല ഭംഗിയായി ചോരുന്ന കോൺക്രീറ്റ് മേൽക്കൂര ആയിരുന്നു ആ വീടിൻ്റെ പ്രത്യേകത.. ഹൗസോണർക്ക് പക്ഷേ ,അത് വീടിൻ്റെ ഒരു ആകർഷണമാണെന്ന് തോന്നിയത് കൊണ്ട് നമ്മൾക്ക് വീട് മാറേണ്ടി വന്നുവെങ്കിലും നല്ല രസമുള്ള ഓർമ്മകൾ ആയിരുന്നു അതൊക്കെ. 

പിന്നീട് തൻ്റേതല്ലാത്ത കാരണങ്ങളാൽ ഞാനും അനിയനും വളർന്നു പടർന്നു പന്തലിച്ച കാരണം വീടിന് വലിപ്പം കൂടുതൽ വേണമെന്ന് അച്ഛനും അമ്മയ്ക്കും തോന്നുകയും കൂടുതൽ മുറികൾ ഉള്ള വീടുകളിലേക്ക് മാറുകയും ചെയ്തു വന്നു..

ഈ വീട് മാറ്റങ്ങൾ കല്യാണം കഴിഞ്ഞതോടെ അവസാനിക്കും എന്ന് വിചാരിചിരുന്ന ഞാൻ പിന്നീങ്ങോട്ടുള്ള വർഷങ്ങളിൽ നിലത്ത് നിന്നിട്ടില്ല... 

അന്ന് മുതൽ വീട് മാത്രമല്ല, നാടാണ് മാറുന്നത്! 

ഓരോ അഞ്ചു വർഷം കഴിയുമ്പോഴും കേരളത്തിൽ നിന്ന് മുബൈ, മുംബൈയിൽ നിന്ന് ദുബായ് , ദുബൈയിൽ നിന്ന് ഖത്തർ, അവിടെ നിന്ന് തിരിച്ചു ദുബായ് എന്നിങ്ങനെ പലതും ചാടി കടന്നവർ ആണീ ഞാനും കെട്ടിയോനും പിള്ളേരും ...

കുറ്റം പറയരുതല്ലോ, എല്ലാം പഞ്ചവത്സര പദ്ധതികൾ ആയിരുന്നു ... അഞ്ചു വർഷത്തിൽ ലൊക്കേഷൻ ചേഞ്ച് വേണം.

രാജ്യം വിട്ടുള്ള പലായനങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടിയത് ഖത്തറിൽ നിന്ന് ദുബായ് യിലേക്കുള്ള രണ്ടാം വരവിൽ ആയിരുന്നു. കാരണം ആ യാത്ര ഞാൻ ഒറ്റക്കാണ് നടത്തിയത്.

കെട്ടിയോന് ദുബൈയിൽ നിന്ന് ഒരു ജോലിയുടെ ഓഫർ വരുന്നു. അപ്രതീക്ഷിതമായി എനിക്കും ഞാൻ നേരത്തെ ജോലി ചെയ്തിരുന്ന സ്കൂളിൽ ജോലി കിട്ടുന്നു.. നല്ല ബെസ്റ്റ് ടൈം എന്ന് പറയാൻ വരട്ടെ.. സമയം ആകെ കുഴഞ്ഞു കിടക്കുകയായിരുന്നു.

ഇവിടെ സ്കൂൾ തുറക്കുന്നത് കാരണം എനിക്ക് ഏപ്രിലിൽ എത്തണം. പക്ഷേ പുള്ളിക്കാരൻ്റെ വിസ ശെരിയാകാൻ സമയം എടുക്കും.. ചിലപ്പോ ഒന്നോ രണ്ടോ മാസം. എനിക്കാണേൽ അത്രയും കാത്തിരിക്കാനും പറ്റില്ല. എന്നെയും മക്കളെയും സ്വന്തം വിസ തന്നു തിരിച്ചു കൊണ്ട് വരികയാണ് സ്കൂൾ അധികൃതർ.അവർക്ക് ക്ഷമ നശിച്ചു തുടങ്ങി.ക്ലാസ്സിൽ ടീച്ചർ ഇല്ലാതെ പ്യൂണിനെ വരെ ക്ലാസ്സിൽ കയറ്റെണ്ടി വരുമെന്ന് സൂപ്പർവൈസർ . 

മക്കളെയും കൊണ്ട് വന്ന് ജോയിൻ ചെയ്യാം എന്ന് വെച്ചാൽ അവരുടെ പാസ്പോർട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ . അവർക്കും ഏപ്രിലിൽ യാത്ര പാട് തന്നെ...

അങ്ങനെ ഞാൻ ഒറ്റക്ക് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വീട് മാറി. ഒരു ഇൻ്റർനാഷണൽ വീട് മാറ്റം

 ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ എന്നെ വിളിക്കാൻ ആരാണ് വരുന്നത് എന്നോ ഞാൻ അവരെ എങ്ങനെ തിരിച്ചറിയും എന്നോ ഒന്നും എനിക്കറിയില്ല. 

വന്നിറങ്ങി പെട്ടികളും കൊണ്ട് പുറത്തേക്ക് ഇറങ്ങി ഞാൻ ഒരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ട് നടക്കവേ ഒരു കാഴ്ച കണ്ടു. ഒരു വെളുത്ത ബോർഡിൽ എൻ്റെ പേര് 'തങ്ക ലിപികളിൽ ' കൊത്തി വച്ച പോലെ ദൂരെ കാണുന്നു. കൂടെ നടന്നു വന്ന മറ്റു സാദാ പാസഞ്ചേഴ്സ് കേൾക്കാൻ  കാണാൻ വേണ്ടി ഞാൻ കൈ ഉയർത്തി കാണിച്ചു, എന്നിട്ട് ഒരു കാര്യവും ഇല്ലാതെ ഉറക്കെ പറഞ്ഞു, "ആ, എൻ്റെ പേര് കണ്ടല്ലോ". കൂടെയുള്ള ഒരുത്തരും അത് കേട്ട ഭാവം വച്ചില്ല. അത് പിന്നെ നമ്മുടെ നാട്ടിലെ സായിപ്പിനെ പോലെ ആനയിച്ച് കൊണ്ട് പോകാനുള്ള ഭാഗ്യം അവർക്കൊന്നും കിട്ടി ഇല്ലല്ലോ, അപ്പോ കണ്ണ് കടി കാണില്ലേ? 

സെലിബ്രിറ്റി ഫീലിംഗിൽ ബോർഡിന് അടുത്തേക്ക് നടന്നു തുടങ്ങിയതും അതും പിടിച്ചു നിന്നയാൾ തിരിഞ്ഞു നടന്നു തുടങ്ങി . ഞാൻ അടുത്ത് എത്തിയതും എനിക്ക് ആളെ മനസിലായി.ഓഫീസ് സ്റ്റാഫിലെ പയ്യനാണ്. പണ്ട് ഞാൻ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട പരിചയമുണ്ട് . " വാൻ കുറെ ദൂരെയാണ് കിടക്കുന്നത് ടീച്ചറെ " എന്ന് അവൻ. വാൻ എന്ന് പറഞ്ഞത് നിരാശപ്പെടുത്തി എങ്കിലും പുറത്ത് കാണിച്ചില്ല. 

ഒരു അര മുക്കാൽ മണിക്കൂറിനകം എനിക്ക് വേണ്ടി സ്കൂൾ ഒരുക്കി തരുന്ന ഫ്ലാറ്റിനു മുന്നിൽ വണ്ടി എത്തി. പയ്യനും ഡ്രൈവറും കൂടി എൻ്റെ പെട്ടികൾ എല്ലാം മുകളിൽ എത്തിച്ചു . ജോലി ദുബായിൽ ആണേലും താമസം ഷാർജയിൽ ആണ് ഏർപ്പാട് ആക്കിയിരുന്നത്. ഞാൻ ആണെങ്കിൽ ആദ്യമായി ആണ് ഷാർജയിൽ.പാർക്കിംഗ് ഉൾപ്പടെ പത്ത് മുപ്പത് നിലയുള്ള  ഒരു ഭീമാകരനായ കെട്ടിടം . അതിലെ പന്ത്രണ്ടാം നിലയിൽ ആണ് എനിക്കുള്ള ഫ്ലാറ്റ്. 

ഫ്ലാറ്റിനു ഉള്ളിൽ കയറിയ ഉടനെ പയ്യനും ഡ്രൈവറും നേരെ എന്നെ അടുക്കളയിലേക്ക് വിളിച്ചു. 

" ടീച്ചറെ, ചായപ്പൊടി, പഞ്ചസാര, തൽക്കാലത്തേക്ക് ഉള്ള കപ്പുകൾ ഗ്ലാസുകൾ ഒക്കെ ഇവിടെ ഇരിപ്പുണ്ട് . താമസം തുടങ്ങാനുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. ഇന്നലെ ഞാനും ഇവനും കൂടെ വന്നു മൊത്തം തൂത്ത് തുടച്ചു വൃത്തിയാക്കി ഇട്ടതാണ്. "

പയ്യൻ ഉത്തമ കുടുംബിനി ആയി എന്നെ വീട് ഏൽപ്പിച്ചു. ഏതൊക്കെ സാധനങ്ങൾ എവിടെയൊക്കെ ഇരിപ്പുണ്ട് , താഴെ ഏതൊക്കെ കടകൾ ഉണ്ട് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ , ഞാൻ അതൊന്നും മുഴുവനായി കേട്ടില്ല. 

പുറത്തേക്ക് ഇറങ്ങിയ ശേഷം ഡ്രൈവർ പറഞ്ഞു  "നാളെ രാവിലെ സ്കൂളിലേക്ക് പോകേണ്ട ബസ് ഡ്രൈവറുടെ നമ്പർ അവിടെ എഴുതി വച്ചിട്ടുണ്ട്. രാവിലെ അഞ്ചേ മുക്കാലിന് ആണ് വണ്ടി താഴെ വരുന്നത്".

ഗൾഫ് നാടുകളിൽ പൊതുവേ രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് സ്കൂൾ സമയം . സ്കൂളിലേക്ക് ദൂരം കുറവാണെങ്കിലും ഷാർജയിലെ ട്രാഫിക് ഒഴിവാക്കാൻ ബസ്സുകൾ വളരെ നേരത്തെ പുറപ്പെടും. അതായത് ഗായത്രി മന്ത്രം ഒക്കെ പറഞ്ഞു സൂര്യനുദിക്കും മുന്നേ ബസ്സിൽ കയറിപ്പറ്റണം എന്നർത്ഥം. അഥവാ ബസ്സ് മിസ്സ് ആയാൽ ടാക്സിക്ക് പോകാമെന്ന് വച്ചാൽ അത് നീങ്ങി നിരങ്ങി അങ്ങു എത്തുമ്പോൾ പിന്നെ ഒരു ചായയും വാങ്ങി കുടിച്ചു ഉച്ചക്കുള്ള ബസ്സിനു തിരിക്കാം. പോരെങ്കിൽ നല്ല റേറ്റും.. 

 പിന്നെ അന്ന് ലീവ് ആകുകയെ നിവൃത്തിയുള്ളൂ. 

അവർ പോയ ഉടനെ പുറത്തേക്കുള്ള വാതിൽ അടച്ചു പൂട്ടി. ഞാൻ പതിയെ ആ വീടിൻ്റെ ഓരോ കോണും നടന്നു കണ്ടു. അത്യാവശ്യം വലിയ ഒരു ഹാൾ, ഒരു ഇടത്തരം കിടപ്പ് മുറി, ഒരു കുഞ്ഞു അടുക്കള , പേരിനു ഒരു ബാൽക്കണി ഇതൊക്കെ ഉള്ള എല്ലാ സൗകര്യവും ഉള്ള ഫ്ലാറ്റ് ആയിരുന്നു അവർ ഒരുക്കിയത്.

വല്ലാത്ത ഒരു നിശബ്ദത ആയിരുന്നു അന്ന് ആ വീടിനുള്ളിൽ. എയർപോർട്ടിൽ നിന്ന് വാങ്ങിയ പുതിയ ഫോൺ കണക്ഷൻ ഉണ്ടായത് കൊണ്ട് ഹസ്ബന്റിനേയും മക്കളെയും വിളിച്ചു എത്തിയ വിവരങ്ങൾ പറഞ്ഞു. പിന്നെയും ഒന്നും ചെയ്യാനില്ല. 

കൊണ്ട് വന്ന തുണികൾ ഒക്കെ എടുത്തു അലമാര യുടെ ഉള്ളിലേക്ക് വച്ചു. ഫ്രിഡ്ജിൽ ഇരുന്ന മുട്ട ഓംലറ്റ് ആക്കി ബ്രഡിൻ്റെ കൂടെ കഴിച്ചു. സമയം ഒന്നും അറിയാൻ വയ്യ. ഫോൺ എടുത്ത് നോക്കിയപ്പോ ഒമ്പതര ആയിരിക്കുന്നു. 

ബാത്ത്റൂമിൽ ഗീസർ ഒക്കെയുണ്ട് . രാവിലെ ഒരു നാല് നാലരക്ക് ഉണരണം. കുളിച്ച് ഒരുങ്ങാൻ ഒരു  മണിക്കൂർ വേണ്ടി വരും. ആദ്യ ദിവസം ആയ കൊണ്ട് ടീച്ചറിൻ്റെ ഗമയിൽ സാരി ഉടുത്തു തന്നെ പോകണം. മൂന്ന് വർഷം മുൻപ് ജോലി ചെയ്ത സ്ഥലം ആണെങ്കിലും ഇപ്പൊ നല്ല സ്റ്റൈൽ ആയല്ലോയെന്ന് പഴയ കൂട്ടുകാരെ കൊണ്ടൊക്കെ പറയിപ്പിക്കണം... പണ്ടെ നമുക്ക് ഡ്രസ്സിംഗ്സെൻസില്ല എന്ന് പറയുന്ന കണ്ട്രീസ് ആണ് അതുങ്ങൾ.

കൊണ്ട് വന്ന സാരി, ബ്ലൗസ് ഒക്കെ എടുത്തു കട്ടിലിൻ്റെ ഒരു വശത്ത് വച്ചു. മാച്ചിംഗ് ആയി കൊണ്ട് വന്ന കമ്മൽ മാല ഇതൊക്കെ എടുത്ത് അടുത്ത് തന്നെ നിരത്തി വച്ചു. രാവിലെ തപ്പി നടക്കണ്ടല്ലോ..

പത്ത് മണി കഴിഞ്ഞപ്പോൾ കെട്ടിയോൻ്റെ കാൾ വന്നു. "പേടി ഉണ്ടോ" . ഹും! ഈ വീര ശൂര പരാക്രമിയായ എന്നോടോ ബാലാ എന്ന് ഞാൻ . കാൾ കട്ട് ആയ ശേഷം വാതിൽ അടച്ചിട്ട് ഓടി പോയി കിടന്നു. ഫോണിൽ അലാറം വച്ചിട്ടുണ്ട് . പുതപ്പ് തല വഴി മൂടി ഉറക്കമായി. 

താഴെയുള്ള പള്ളിയിലെ ബാങ്ക് വിളി കേട്ടാണ് ഞെട്ടി ഉണർന്നത്.. ആദ്യം ഫോണിലേക്ക് നോക്കി. സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിനുട്ട് ആയിരിക്കുന്നു. എന്ത് കൊണ്ടോ അലാറം അടിച്ചില്ല. വയറ്റിൽ നിന്ന് ഒരു ആന്തൽ നെഞ്ചിലേക്ക് പാഞ്ഞു. ഇനി ആകെ ഇരുപത് മിനിട്ട് കൊണ്ട് തയ്യാറായി താഴെയുള്ള സ്റ്റോപ്പിൽ എത്തണം . 

പിന്നെ അവിടെ നടന്നത് ചരിത്രമായിരുന്നു. പല്ല് തേച്ചു എന്ന് വരുത്തി മുഖം കഴുകി ചാടി ഇറങ്ങി. മടക്കി വച്ചിരുന്ന ഏതോ ചുരിദാർ എടുത്ത് ഇട്ടു. മടക്കി വച്ച വരകൾ ഒക്കെ കൊണ്ട് അതൊരു കളം കളം ഉള്ള ബെഡ് ഷീറ്റ് പോലെ തോന്നിച്ചു. മുടി വാരി കെട്ടി ഒരു ക്ലിപ് വച്ചു. കണ്ണാടിയിൽ കണ്ട എന്നെ കണ്ട് ഞാൻ പോലും മുഖം തിരിച്ചു. തലേന്ന് എടുത്ത് വച്ചിരുന്ന ഫയലുകൾ എടുത്ത് ബാഗും എടുത്ത് പുറത്ത് ഇറങ്ങി വീടും പൂട്ടി ലിഫ്റ്റിൽ കയറി താഴെ എത്തിയതും ബസ്സ് വന്നു നിന്നതും ഒപ്പം .

മൂന്ന് വർഷങ്ങൾക്ക് ശേഷം കൂട്ടുകാരികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ വന്ന എന്നെ കണ്ടു പഴയ കൂട്ടുകാരികൾ പറഞ്ഞു " അയ്യോടി, നീ ഇപ്പോഴും പഴയ പോലെ തന്നെയുണ്ട് . ഒരു മാറ്റവും ഇല്ല " . തൃപ്തിയായി.. കാത്തിരുന്ന നിമിഷം .എൻ്റെ തേച്ചു മിനുക്കിയ സാരി ഓർമ്മിച്ചു കൊണ്ട് വളിച്ച ചിരിയോടെ നിന്നു. 

അന്നു രാവിലെ ആ ബാങ്ക് വിളി ശബ്ദം കേട്ടില്ലായിരുന്നുവെങ്കിൽ എത്ര വലിയ മാനക്കേട് ആയേനെ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വിസ കൊടുത്ത് ആനയിച്ച് കൊണ്ട് വന്ന ടീച്ചർ ആദ്യ ദിവസം അലാറം കേൾക്കാതെ വീട്ടിൽ കിടന്നുറങ്ങിയ കഥ അവിടത്തെ ഇരുന്നൂറ് പേര് വരുന്ന സ്റ്റാഫ് മൊത്തം അറിഞ്ഞേനേ. എന്തിന് കുട്ടികൾ പോലും അറിഞ്ഞെനെ. 

ഓരോ വീടിനും ജീവനുണ്ട് എന്ന് തോന്നാറുണ്ട് മിക്കപ്പോഴും. ആദ്യം നാം കാണുമ്പോൾ ഒഴിഞ്ഞ മുറികൾ മാത്രമായി കിടക്കുന്ന കെട്ടിടം പിന്നീട് ഒരുപാട് ഓർമ്മകൾ തരുന്ന വീടായി മാറും.

ഇനി പതിയെ ഈ വീടിനെ വിട്ടു പുതിയ ഇടത്തേക്ക് പോകുമ്പോൾ ഇവിടത്തെ ഓർമ്മകളിൽ ഇവിടത്തെ ആദ്യ ദിവസവും പള്ളിയിൽ നിന്ന് എനിക്ക് വേണ്ടി വന്ന  അലാറം ശബ്ദവും ഉറപ്പായും ഉണ്ടാകും . 






സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...