Total Pageviews

Thursday, January 7, 2021

അജ്ഞാതനായ സുഹൃത്ത്

അജ്ഞാതനായ സുഹൃത്ത്

***********************************

ഒരാള് മറ്റൊരാൾക്ക് എങ്ങനെയൊക്കെ ഉപകാരപ്പെടും എന്നറിയാൻ നാം ഒരിക്കൽ എങ്കിലും പ്രവാസി ആകണം എന്നാണ് എൻ്റെ ഒരു തോന്നൽ. നന്മയുടെ പ്രകാശം പരത്തി ഞങ്ങടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരുപാട് മനുഷ്യർ ഉണ്ട്. അവരെയൊക്കെ പരിചയപ്പെടാൻ പത്ത് പന്ത്രണ്ട് വർഷം കൊണ്ട് സാധിച്ചു എന്നത് തന്നെ ഒരു മഹാ ഭാഗ്യം എന്നെ കരുതിയിട്ടുള്ളു.

ദുബായ് പോലെ ഒരു മായാ നഗരത്തിലെ മായക്കാഴ്ചകൾ പോലെ കൺമുന്നിൽ നിന്ന് മാഞ്ഞു പോയ ഒരു സുമനസ്കനേ  ഓർമിച്ചു കൊണ്ടാണ് ഈ കുറിപ്പ്. 

ഞങൾ ദുബായ് നഗരത്തിലേക്ക് താമസം മാറ്റിയ കാലം. 

ആദ്യത്തെ ഒരു രണ്ട് മൂന്ന് മാസം ഞാൻ    രാജകീയ ജീവിതം ആസ്വദിച്ചു എന്ന് പറയാം . ദുബായ് മറീന എന്ന സ്വപ്ന സമാനമായ പ്രദേശത്ത് ആണ് താമസം . കൂടുതലും യൂറോപ്യൻസ് ആണ് അവിടെ. ബാൽക്കണിയിൽ നിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നാം ഏതോ പാശ്ചാത്യ രാജ്യത്ത് ആണെന്ന് തോന്നും . അങ്ങനെ ഞാനും ഒരു മനസ്സ് കൊണ്ട് പതിയെ പതിയെ ഒരു പ്രവാസി ആയി മാറുകയായിരുന്നു.

ഈ നഗരത്തിന് മകുടം ചാർത്തുന്ന ബുർജ് ഖലീഫ ഒക്കെ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് സായിദ് റോഡിൻ്റെ വശത്താണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ്. 

നഗരത്തിൻ്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ അങ്ങോട്ടും ഇങ്ങോട്ടും ആറു വരികൾ അങ്ങനെ മൊത്തം പന്ത്രണ്ട് വരികൾ ആയി  നീണ്ടു നിവർന്നു കിടക്കുന്ന ഷെയ്ഖ് സായിദ് റോഡ് . അതിൻ്റെ ഒരു വശത്ത് റോഡിന് സമാന്തരമായി പോകുന്ന മെട്രോ ലൈൻ. അന്ന് വരെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ റോഡ് , രാജ് ഭവന്  മുന്നിലെ കവടിയാർ വെള്ളയമ്പലം റോഡ് ആയിരുന്നു. അപ്പോ പിന്നെ ഈ കാഴ്ചകൾ കണ്ടു ഞാൻ അൽഭുത പരതന്ത്ര ആയി വായും പൊളിച്ചു നിന്ന് എന്ന് പറഞാൽ അതൊരു വലിയ കാര്യം അല്ലല്ലോ...സ്വാഭാവികം !!!

ഈ പറഞ്ഞ രാജകീയ സുഖത്തിന് വലിയ ആയുസ്സ് ഉണ്ടായില്ല. നാല് മാസത്തെ പ്രവാസം കഴിഞ്ഞപ്പോ എനിക്ക് ഒരു  സ്കൂളിൽ ജോലി കിട്ടി, . പിള്ളേരും അതേ സ്കൂളിലേക്ക് മാറി. വെളു വെളുത്ത സായിപ്പ് മദാമ്മ മാരുടെ  ഇടയിൽ നിന്ന് പെട്ടന്ന് ഞാൻ ഇന്ത്യൻസി ൻ്റേ ഇടയിൽ അതും മലയാളീസിൻ്റെ ഇടയിൽ എത്തിപ്പെട്ടു. എന്ത് ചെയ്യാം ? ജോലി ചെയ്താലേ ശമ്പളം കിട്ടൂ എന്നാണത്രേ ഇവിടത്തെ രീതി.  

സ്കൂൾ സ്ഥിതി ചെയ്യുന്നത് ഗറൂദ് എന്ന സ്ഥലത്താണ്. അവിടെ നിന്ന് ഞങ്ങടെ വീടിൻ്റെ അടുത്തേക്ക് സ്കൂൾ ബസ്സിനു സർവീസ് ഇല്ല.   

രാവിലെ പുള്ളിക്കാരൻ കാറിൽ കൊണ്ട് വിടുന്ന കൊണ്ട് അത്രയും സമാധാനം. ഉച്ചക്ക് വീട്ടിലേക്കുള്ള മടക്ക യാത്ര ദുബായ് മെട്രോയിലാണ്. ഏകദേശം ഒരു മണിക്കൂർ എടുക്കും വീടിന് അടുത്തുള്ള സ്റ്റേഷൻ വരെ. 

സ്കൂൾ സമയം രണ്ട് മണി വരെയാണ്. എല്ലാ കുട്ടികളും അധ്യാപകരും പോയി കഴിഞ്ഞേ അമ്മയും മക്കളും ഇറങ്ങൂ. വീട്ടിൽ എത്തിയിട്ട് മാത്രമേ ഉച്ചയൂണ് കഴിക്കാൻ പറ്റൂ എന്നത് കൊണ്ട് കുട്ടികൾ ചെറിയ സ്നാക്ക്സ് ഒക്കെ കഴിച്ചു യൂണിഫോം ഒക്കെ മാറ്റി കാഷ്വൽ വേഷത്തിലെ പോകൂ. ആളുകൾ നല്ല വേഷത്തിൽ കാണണ്ടേ എന്നാണ് ന്യായം. മൂത്ത മകൾ നാലിലും ചെറുതിന് നാല് വയസ്സും ആണ് അന്ന്. 

സത്യത്തിൽ  ദിവസത്തിലെ ഏറ്റവും മനോഹരമായ ഒരു മണിക്കൂർ ആയിരുന്നു അത്. ഡ്രൈവർ ഇല്ലാത്ത മെട്രോയിൽ യാത്ര ചെയ്യുമ്പോൾ അദൃശ്യനായ ആരോ ചരട് വലിക്കുന്നത് പോലെ മുന്നോട്ട് പോകുന്ന നമ്മുടെയൊക്കെ ജീവിത യാത്ര പോലെയാണെന്ന് തോന്നി പോകും. 

ഓരോ ദിവസവും ഓരോ തരം യാത്രക്കാർ ആണ് മുന്നിലൂടെ കടന്നു പോവുക. ദുബായ് കാണാൻ വരുന്ന സന്ദർശകരുടെ സംഘങ്ങൾ , പല തരം ജോലികൾക്ക് പോകുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് എത്തി ഈ നഗരത്തിൻ്റെ ഭാഗമായവർ. ഓടി മറയുന്ന കാഴ്ചകൾ കാണാൻ ഇടക്കിടെ സീറ്റുകൾ മാറി മാറി ഇരിക്കുന്നവർ,  പോകുന്ന വഴിയിലും ലാപ്ടോപ് തുറന്നു ജോലി ചെയ്യുന്നവർ, നടുവിലെ തൂണിൽ പിടിച്ചു കൊണ്ട് ആദ്യം തന്നെ ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന അത്യാവശ്യക്കാർ അങ്ങനെ പലരും.അകത്ത് കയറി അല്പനേരം കഴിഞ്ഞാൽ തന്നെ എൻ്റെ പിള്ളേർ ഉറക്കം ആകും. എൻ്റെ കാര്യവും അങ്ങനെ തന്നെ.. ചുറ്റും ഉള്ള കാഴ്ചകൾ ഒക്കെ കണ്ടിരുന്ന് കുറച്ച് നേരം കഴിയുമ്പോ ഞാനും മയക്കം ആകും. ഇടക്കിടെ മടിയിൽ കെട്ടി പിടിച്ചിരിക്കുന്ന കുഞ്ഞു മകൾ താഴേക്ക് ഊർന്നു പോകാൻ തുടങ്ങുമ്പോൾ ഞെട്ടി ഉണരും. ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കും..വീണ്ടും കണ്ണ് അടഞ്ഞു വരും . ഇതൊന്നും ചുറ്റുമുള്ള ആരും അറിയില്ല. എല്ലാവരും അവരവരുടെ ലോകത്താണ് 

ഒരിക്കൽ കണ്ട മുഖങ്ങൾ പിന്നീടൊരിക്കലും നമ്മൾ കാണുകയേ ഇല്ല.

ഇത്രയൊക്കെ ആസ്വദിക്കുന്ന യാത്ര ആണേലും അതിൻ്റെ അവസാന പാദം അത്ര സുഖമല്ല.സ്ഥലം എത്തി കഴിഞ്ഞാണ് കഷ്ടപ്പാട്. മെട്രോ സ്റ്റേഷനിൽ നിന്ന് ഏകദേശം പത്ത് പതിനഞ്ച് മിനുട്ട് നടപ്പ് ഉണ്ട് വീട്ടിൽ എത്താൻ. ഒരു മണിക്കൂർ ഉള്ള യാത്ര കഴിഞ്ഞ് അവിടെ എത്തുമ്പോഴേക്കും ചെറിയ മോൾ കൂർക്കം വലിച്ച് ഉറക്കം ആയിക്കാണും .ഒരു തരത്തിലും അവൾക്ക് അത്രയും ദൂരം നടക്കാൻ പറ്റില്ല. ഇതൊന്നും പോരെങ്കിൽ രണ്ടു പിള്ളേരുടെയും ഓരോ കിലോ വീതം വരുന്ന സ്കൂൾ ബാഗുകൾ, എൻ്റെ ബാഗ് , ലാപ്ടോപ് ഇതെല്ലാം കൂടി താങ്ങി പിടിച്ച് നടക്കുന്ന കാര്യം ചിന്തിക്കാനേ പറ്റില്ല.ടാക്സി വിളിച്ചാൽ മിനിമം ചാർജ് കൊടുത്താൽ മതി. 

പിന്നെ 'ടാസ്‌ക്കി വിളിയെടാ' എന്ന അധ്യായം തുടങ്ങും. മിക്ക ടാക്സി ചേട്ടന്മാരും ചെറിയ ദൂരം ഓടില്ല. പല പ്രാവശ്യവും  ഒരു വണ്ടി കിട്ടാനായി ഞാനും മക്കളും അര മുക്കാൽ മണിക്കൂർ ഒക്കെ റോഡിൽ നിന്നിട്ടുണ്ട്. പല തവണ ഉറങ്ങുന്ന നാല് വയസ്സുകാരിയെ ഉണർത്തി ബാഗും പിടിച്ച് നടക്കാൻ നിർബന്ധിച്ചിട്ടും ഉണ്ട്.

അന്നും അങ്ങനെ ഒരു ദിവസം ആയിരുന്നു. ഞാനും മക്കളും സ്റ്റേഷനിൽ നിന്ന് ഇറങ്ങി ടാക്സി വിളിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നു.പുറത്തേക്ക് ഇറങ്ങിയ പാടെ ഒരു ടാക്സി വന്നു ഞങ്ങടെ മുന്നിൽ നിറുത്തി. ഡ്രൈവർ ഡോർ തുറന്നു പിടിച്ചു കൊണ്ട് ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നു. ഞാനും മക്കളും അങ്ങോട്ട് നടന്നു. അയാള് പറയുന്നു 

" കയറൂ.." എന്ന് ഹിന്ദിയിൽ. 

ഞാൻ " ഞങ്ങളുടെ വീട് ദാ റോഡിൻ്റെ അപ്പുറത്ത് ആണ്. നിങ്ങൾ പോകുമോ?"

അയാള്, " എനിക്കറിയാം. ഞാൻ ഇതിനു മുൻപും നിങ്ങളെ കൊണ്ട് ആക്കിയിട്ടുണ്ട്. നിങ്ങൾ ഈ കൊച്ചു കുഞ്ഞിനെയും കൊണ്ട് കഷ്ടപ്പെട്ട് നടന്നു പോകുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട് . അത് കൊണ്ടാണ് നിങ്ങൾക്ക് വേണ്ടി കാത്തു നിന്നത്." 

ശെരിക്കും അതിശയിച്ചു പോയി. ദുബായ് പോലെ ഒരു നഗരത്തിൽ അയാൾക്ക് ഓട്ടം കിട്ടാൻ ഒരു പ്രയാസവും ഇല്ല. എന്നേം മക്കളെയും കാത്തു നിൽക്കുന്ന നേരത്ത് അയാൾക്ക് എത്ര ദീർഘ ദൂര ഓട്ടം കിട്ടാം ? വണ്ടിയിൽ കയറി യാത്ര പുറപ്പെട്ടു. ചിന്തകള് കാട് കയറി തുടങ്ങി. " അവിടെ എത്തുമ്പോൾ പൈസ കൂടുതൽ വാങ്ങുമായിരിക്കും. അല്ലെങ്കിൽ വല്ല ഗൂഢ സംഘ ത്തിൻ്റെ അംഗം ആകും. എന്തായാലും ഏതെങ്കിലും പ്രയോജനം ഇല്ലാതെ ഇങ്ങനെ സഹായം ചെയ്യുമോ?" . 

വീടെത്തും വരെ അയാള് ഒരക്ഷരം മിണ്ടിയില്ല. കൊടുത്ത കാശും വാങ്ങി പോവുകയും ചെയ്തു. എൻ്റെ സംശയ ബുദ്ധി അപ്പോഴും ഉണർന്നു തന്നെയിരുന്നു. 

അന്ന് വാട്ട്സ്ആപ് ഒന്നും ഉള്ള ഫോണുകൾ അല്ല. എൻ്റെ ഉള്ളിലെ ഭയം കാരണം ഒരിക്കലും അയാളുടെ നമ്പർ വാങ്ങാനോ എൻ്റെ നമ്പർ കൊടുക്കാനോ ഒന്നും ഞാൻ തുനിഞ്ഞില്ല. എൻ്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് ആ ഡ്രൈവർ വീണ്ടും പല തവണ വന്നു. എപ്പോൾ എവിടെ വച്ച് എന്നെയും മക്കളെയും കണ്ടാൽ വണ്ടി നിറുത്തി വിളിക്കുകയും ചെയ്യും. ഞങ്ങൾക്ക് അയാളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ വണ്ടിയുടെ നമ്പർ അല്ലാതെ. 

പല ദിവസങ്ങളിലും തളർന്നു വരുമ്പോൾ വേറെ ആര് കൈ കാണിച്ചാലും നിറുത്താതെ നേരെ നമ്മുടെ മുന്നിലേക്ക് വന്നു നിൽക്കുന്ന ആ ടാക്സി ശെരിക്കും ഒരു ആശ്വാസം തന്നെ ആയിരുന്നു.

പിന്നീടെപ്പോഴോ ഏതോ സ്കൂൾ അവധി കഴിഞ്ഞ് യാത്ര ചെയ്ത് തുടങ്ങിയപ്പോ അയാളെ കാണാതായി. സത്യത്തിൽ അപ്പോഴാണ് ഞങ്ങൾക്ക് അയാളെ പറ്റി ഒന്നും അറിയില്ല എന്ന് ഓർമ്മിക്കുന്നത്. പുറത്തൊക്കെ പോകുമ്പോഴും മറ്റ് ടാക്സികളിൽ പോകുമ്പോഴും കുറേക്കാലം എൻ്റെ മൂത്ത മകൾ ആ വണ്ടിയുടെ നമ്പർ തിരക്കുമായിരുന്നു. പക്ഷേ ഒരിക്കലും അങ്ങനെ ഒരു കാറോ ഡ്രൈവറെയോ ഒരിക്കലും കണ്ടില്ല കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ. 

ചില സമയത്ത് തോന്നും എൻ്റെം മക്കളുടെയും വിഷമം കണ്ടു എവിടെ നിന്നോ അവതരിച്ച ഏതോ മാലാഖ ആയിരുന്നു അതെന്ന്. 

എന്നാലും ഇപ്പോഴും മഞ്ഞ നിറത്തിലുള്ള ദുബായ് ടാക്സിയിൽ എന്തെങ്കിലും ആവശ്യത്തിന് കയറേണ്ടി വരുമ്പോൾ വീണ്ടും ഒന്ന്  നോക്കും .. കണ്ണാടിയിലൂടെ ചെറിയ മോളെ നോക്കി ചിരിക്കുന്ന ആ അജ്ഞാത സുഹൃത്ത് ആണോ എന്ന് ...













No comments:

Post a Comment

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...