Total Pageviews

Thursday, November 19, 2020

എന്നേം സിനെമേൽ എടുത്തായിരുന്ന്..

എന്നേം സിനെമേൽ എടുത്തായിരുന്ന്..

ഞാനും അനിയനും പഠിച്ച ശാസ്തമംഗലത്തെ പ്രൈമറി സ്കൂളിലാണ് വേണു നാഗവള്ളി യുടെ മകൻ പഠിച്ചിരുന്നത്. ആറാം ക്ലാസ്സിലെ അവധിക്കാലം. അമ്മ അച്ഛനോട് പറയുന്നത് കേട്ടു. 

"സ്കൂളിലെ മാഡം പറഞ്ഞു, പിള്ളേരെ രണ്ടു പേരെയും ഈ ശനിയും ഞായറും അവര് കൊണ്ട് പോകുമെന്ന്.. വേണു നാഗവള്ളി യുടെ ഏതോ സിനിമയിൽ കുറെ പിള്ളേരെ വേണം.. അതിനു സ്കൂളിലെ കുറച്ച് പിള്ളേരെ ആണ് കൊണ്ട് പോകുന്നത്. "

ഞാൻ മനസ്സിൽ പറഞ്ഞു, "കൊള്ളാം.. സ്കൂൾ വാർഷികങൾക്ക് എത്രയോ നാളായി മാനായും മയിലായും രാധ യായും കൃഷ്ണനായും ശകുന്തളയായും ദുഷ്യന്തനായും ഒക്കെ അഭിനയം കാഴ്ചവച്ച ഞങ്ങളെ അല്ലാതെ പിന്നെ ആരെ കൊണ്ട് പോകാനാണ്?" 

അന്ന് മുതൽ  സിനിമാ നടിയുടെ സ്റ്റൈലിൽ ആണ് എൻ്റെ നടപ്പ്. അച്ഛൻ്റെയും അമമയുടേയും മുന്നിൽ സ്റ്റൈൽ കാണിച്ചാൽ പോക്ക് തന്നെ വേണ്ടെന്ന് വച്ച് കളയും..അത് കൊണ്ട് രഹസ്യമായിട്ടാണ് അഭിനയത്തിൻ്റെ പ്രാക്ടീസ്. പാട്ട് സീൻ ആണെന്ന് അമ്മയുടെയും മാഡത്തിൻ്റെയും സംസാരം കേട്ട് പിടിച്ചു. പടത്തിൻ്റെ പേര് "സർവകലാശാല". മോഹൻ ലാലിൻ്റെ പടം ആണത്രേ. ഞങൾ അഭിനേതാക്കളെ ഒക്കെ വിളിച്ചു സീൻ എല്ലാം വിവരിച്ചു തരേണ്ടത് അല്ലേ ? ഞാൻ എന്നോട് തന്നെ ചോദിച്ചു."സാരമില്ല, അടുത്ത പടം മുതൽ മുഴുവൻ കഥ കേൾക്കാതെ അഭിനയം പറ്റില്ല എന്ന് പറയണം" . മനസ്സിൽ ഉറപ്പിച്ചു. 

അനിയനോട് അഭിനയത്തിൻ്റെ ചില ഭാവങ്ങൾ ചർച്ച ചെയ്യാമെന്ന് വച്ച് അടുത്തേക്ക് ചെന്നാൽ ഉടനെ , " ഡീ വാ നമുക്ക് ഫുട്ബാൾ കളിക്കാം, ക്രിക്കറ്റ് കളിക്കാം" എന്നൊക്കെ പറഞ്ഞോണ്ട് വരും .. വെറുതെ പോയി തോറ്റ് തോറ്റ് മടുക്കും. വേണ്ട.. വീണ്ടും സ്വന്തം അഭിനയ കളരിയിൽ അഭ്യാസം തുടർന്നു.

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം അടുത്തെത്തി. പാട്ട് സീനിൽ അഭിനയിക്കാൻ പല നിറത്തിലുള്ള വാലും ചിറകും ഒക്കെയുള്ള കോസ്റ്റ്യും വീട്ടിലെത്തും എന്ന് ആഗ്രഹിച്ചിരുന്ന ഞാൻ അമ്മയുടെ വാക്കുകൾ കേട്ട് ഞെട്ടി. "എന്തെങ്കിലും നല്ല ഉടുപ്പ് ഇട്ട് വരണം എന്നാണ് പറഞ്ഞിരിക്കുന്നത്. നീ ആ പിങ്ക് നിറത്തിലുള്ള പാവാടയും ഉടുപ്പും ഇട്ടാൽ മതി". അയ്യേ, ദാരിദ്ര്യം !!!  ഈ പ്രിയദർശൻ്റെ ഒക്കെ മക്കൾ ഏത് സ്കൂളിൽ ആണാവോ പഠിക്കുന്നത്? , അതൊന്നു കണ്ടു പിടിക്കേണ്ടി വരും . 

പറഞ്ഞ ദിവസം കൃത്യമായി ഞങൾ എല്ലാവരും സ്കൂളിൻ്റെ വാനിൽ ഷൂട്ടിംഗിന് പുറപ്പെട്ടു. ഏകദേശം ഇരുപത് കുട്ടികൾ ഉണ്ടായിരുന്നു കാണും . കൂടാതെ മാഡം എന്ന് ഞങൾ വിളിക്കുന്ന ഹെഡ് മിസ്ട്രസും.അന്നൊക്കെ അച്ഛനമ്മാർക്ക് അധ്യാപകരെ എത്ര വിശ്വാസം ഉണ്ടായിരുന്നു എന്ന് ഇപ്പൊൾ ആലോചിക്കുമ്പോൾ അൽഭുതം തോന്നും. നമ്മളൊക്കെ എന്ത് പരിപാടിക്കും മക്കളുടെ പുറകെ കെട്ടും കെട്ടി നടക്കുന്ന പോലെ ആയിരുന്നില്ല അന്ന്. വാനിൽ മൊത്തം ടീച്ചറും കുട്ടികളും ആഘോഷമായി ആണ് പോക്ക്.

ആദ്യ ദിവസത്തെ ഷൂട്ടിംഗ് ബീച്ചിലാണ്. അവിടെ ഞങ്ങളെയും കാത്ത് സാക്ഷാൽ വേണു നാഗവള്ളിയും പുള്ളിയുടെ ടീമും കാത്തിരിക്കുന്ന കണ്ടു് ഞാൻ കോരിത്തരിച്ചു പോയി. സിനിമയുടെ മൊത്തം കഥ ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ആ ഭാവങ്ങൾ എല്ലാം കൂടി വാരി വിതറാമായിരുന്നു. ചുറ്റു പാടും ഒന്ന് നിരീക്ഷിച്ചു. മോഹൻലാലിൻ്റെ കുട്ടിക്കാലം അഭിനയിക്കുന്ന കുട്ടി അവിടെ ഉണ്ട്. പ്രൊഡ്യൂസറുടെ മകനായ ആ കുട്ടിയെ പിന്നീട് പല സിനിമയിലും കണ്ടിട്ടുണ്ട്.  വേറെ നടീ നടന്മാർ ഒന്നും ഇല്ലേ? വല്ല അനാഥാലയം സീൻ ആവുമോ ദൈവമേ? കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു അംബാസഡർ കാർ വന്നു നിന്നു. അതിൽ നിന്ന് നടി ജലജ പുറത്തിറങ്ങി . കന്യാസ്ത്രീ യുടെ വേഷത്തിലാണ് ആള്. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി.

ബാക്കി കുട്ടികൾ ഒക്കെ കളിയും ചിരിയും ബഹളവും ആണ്. ഞാൻ ആണേൽ എന്താവും സീൻ? എന്തിനാണ് ഇവിടെ കന്യാ സ്ത്രീ? ഇത്രയും പിള്ളേർ കൂട്ടമായി നിന്നാൽ നമ്മളെ എങ്ങനെ കാണും? ഇതൊക്കെ ആലോചിച്ചു സംവിധായകനെക്കാൾ ഗഹനമായ ചിന്തയിലാണ്. 

ആദ്യ ഷോട്ട് എടുക്കാൻ കുട്ടികളെ എല്ലാവരെയും വരി വരിയായി നിറുത്തി. "ഓല ക്കാലിൽ ലെഫ്റ്റ് , ശീല ക്കാലില് റൈറ്റ്" ചോട്ടാ മോഹൻ ലാൽ പാടി കൊണ്ട് സിമ്പിൾ ആയി അഭിനയം തുടങ്ങി. കുട്ടികളോട് പട്ടാളക്കാരെ പോലെ മാർച്ച് ചെയ്യാൻ പറഞ്ഞു. നടന്നു തുടങ്ങിയപ്പോ മനസിലായി ക്യാമറയുടെ മുന്നിൽ വെറുതെ നടക്കൽ പോലും ഇത്ര ബുദ്ധിമുട്ടാണെന്ന്. എല്ലാവരും ലെഫ്റ്റ് വക്കുമ്പോ ഞാൻ റൈറ്റ് അല്ലേ വച്ചത് എന്നൊരു സംശയം വരും. ഉടനെ താഴേക്ക് നോക്കും . അപ്പോഴേക്കും എല്ലാവരും ബാക്കി എല്ലാവരും റൈറ്റ് വക്കും . പിന്നെ കൺഫ്യൂഷൻ. എങ്ങനെ എങ്കിലും നടത്തം മൊത്തം ഒപ്പിച്ചു. 

കുറെ നേരത്തെ അധ്വാനം കഴിഞ്ഞപ്പോ കുട്ടികൾക്ക് എല്ലാവർക്കും ഓരോ ഐസ് ക്രീം ആരോ കൊണ്ട് തന്നു. ആ ഭാഗം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. കൊള്ളാലോ പരിപാടി. ഇനി ഒന്ന് കൂടെ നന്നായി ഭാവങ്ങൾ വരുത്തണം ..മനസ്സിൽ ഉറപ്പിച്ചു. 

കുറെ കഴിഞ്ഞപ്പോൾ  സംവിധായകൻ എഴുന്നേറ്റ് ടീച്ചറെ അടുത്തേക്ക് വിളിച്ച് നിർദേശങ്ങൾ കൊടുത്തു. ഒന്ന് രണ്ട് പിള്ളേരെ വിളിച്ചു ജലജയുടെ അടുത്തേക്ക് നിർത്തണം . അവരെ പ്രത്യേകം എടുക്കണം . മാഡം തിരിച്ചു വന്നു ഞങ്ങടെ സ്വന്തം സൂപ്പർ സ്ററായ രാജശ്രീ വാര്യർ എന്ന രാജശ്രീ ചേച്ചിയെ വിളിച്ചു . പിന്നെ വിളിച്ച ഒന്ന് രണ്ടു പേരുകളിൽ ഞാനും !!! അപ്പോ നിങ്ങൾക്ക് മനസിലായി കാണും എൻ്റെ അഭിനയ പാടവത്തിൽ പാവത്തിന് എന്നിൽ ഉള്ള വിശ്വാസം. ഞാൻ ഹാപ്പിയായി ചാടി എണീറ്റു കൂടെ പോയി നിന്നു.

ഒരു പാട്ട്  വലിയ റെക്കോർഡിൽ ഇട്ടു. ജലജ അതിനടുത്ത് നിന്ന് കേട്ടു പഠിക്കുന്നുണ്ട്. ഈ ഷൂട്ടിംഗ് സെറ്റ് അപ്പ് മൊത്തത്തിൽ  വിചാരിച്ച പോലെ അല്ല . എൻ്റെ മനസ്സിൽ പാട്ട് ആ ഏരിയാ മൊത്തം  ഉറക്കെ കേട്ടു കൊണ്ടിരിക്കും , നമ്മൾ ചുമ്മാ അഭിനയിച്ചാൽ മതി എന്നൊക്കെയായിരുന്നു. ഇതിപ്പോ പാട്ട് കേൾക്കണം എങ്കിൽ ആ പ്ലയറിന് അടുത്ത് ചെവിയും കൊണ്ട് പോകണം. അല്ലേൽ  ഒരുമൂളൽ മാത്രമേ നമ്മുക്ക് കേൾക്കാവൂ. 

ഏതോ അസിസ്റ്റൻ്റ് ക്യാമറ മേനോൻ ഞങൾ രണ്ടു മൂന്നു ഗേൾസ് നേ വെള്ളത്തിന് അടുത്തേക്ക് കൊണ്ട് ചെന്ന് നിറുത്തി. നോക്കുമ്പോൾ ജലജ ഇങ്ങോട്ട് നടന്നു വരുന്നു. ചെറുതായി ഒന്ന് വിയർത്തു തുടങ്ങി. അസിസ്റ്റൻ്റ് പറഞ്ഞു.

"നിങ്ങള് എല്ലാവരും കടലിലേക്ക് നോക്കി വലത്തേ കൈ ചൂണ്ടണം. എന്നിട്ട് തിരിഞ്ഞു സിസ്റ്റർ വേഷത്തിലെ ജലജയെ നോക്കി ചിരിക്കണം. " ഇത്രേ ഉള്ളൂ സംഭവം. 

രാജശ്രീ ചേച്ചിയും മറ്റുള്ളവരും അപ്പോ തന്നെ വലത്തേ കൈ നീട്ടുന്നു, തിരിയുന്നു, ചിരിക്കുന്നു , ആഹാ അടിപൊളി. എനിക്ക് പെട്ടന്ന് വലത് ഏതാ ഇടത്ത് ഏതാ എന്ന് ഒരു സംശയം? ചിരിക്കാൻ മറന്ന പോലെ... എങ്ങനെ ആണ് ഞാൻ സാധാരണ ചിരിക്കാറു? പല്ല് പുറത്ത് കാണുമോ? കാണണോ? അതോ വേണ്ടെ? തിരിഞ്ഞ ശേഷമാണോ ചിരിക്കേണ്ടത്? അതോ ചിരിച്ചിട്ട് ആണോ തിരിയേണ്ടത്? ആരോടും ചോദിക്കാൻ നേരമില്ല. പറഞ്ഞു തന്ന ആൾ ഓടി പോയിക്കഴിഞ്ഞു. ഇവിടെ മറ്റുള്ള കുട്ടികൾ ഒക്കെ ഭയങ്കര അഭിനയം. ശെരിക്കും അഴകിയ രാവണനിൽ ഇന്നസെൻ്റ് നിക്കുന്ന പോലെ ഞാൻ.. കുപ്പി ക്കണക്കിന് വെള്ളം കുടിച്ചില്ല എന്ന വ്യത്യാസം മാത്രം. കൈ എങ്ങോട്ടോ പോകുന്നു , ആരെയോ നോക്കി ചിരിക്കുന്നു, എന്തൊക്കെയോ കാണിച്ചു കൂട്ടി. 

അന്ന് രാത്രി ഉറങ്ങാൻ നേരം ആറ്റുകാൽ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചു.. നാളെ ഇങ്ങനെ ഉള്ള ക്ലോസ് അപ്പുകൾ ഉണ്ടാവല്ലെ.. പിറ്റേന്ന് എന്തായാലും കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ല. എല്ലാം കൂട്ടത്തിലെ അഭിനയം മാത്രമേ വേണ്ടി വന്നുള്ളൂ..അതിൽ തന്നെ ഒരു സീനിൽ എല്ലാവരും നിരന്ന് ഇരുന്ന ഐസ്ക്രീം കഴിക്കുന്ന സീനിൽ ആണ് എന്നെ കാണിക്കുന്നത് . അത് പിന്നെ നമുക്ക് നല്ല അഭിനയ സാധ്യത ഉള്ള വേഷം ആയതിനാൽ ഞാൻ തകർത്തു. 

വളർന്ന ശേഷമാണ് മലയാള സിനിമയിലെ ഒരു ക്ലാസ്സിക് എന്ന് പറയാവുന്ന ഒരു പടത്തിലാണ് ഞങൾ മുഖം കാണിച്ചത് എന്ന് സത്യത്തിൽ മനസ്സിലായത്.

ക്ലൈമാക്സ്- ചുരുക്കത്തിൽ, ഞാൻ അഭിനയിക്കാത്ത സിനിമകൾ ആണ് ഞാൻ മലയാള സിനിമക്ക് നൽകിയ ഏറ്റവും വലിയ സംഭാവന എന്ന് നിങ്ങൾ മനസ്സിലാക്കണം .









No comments:

Post a Comment

സദ്യാക്രമണം

നാട്ടിൽ ആയിരുന്ന കാലത്തേക്കാൾ പ്രവാസകാലത്ത് ആണ് ഓണം ഒരു മധുര താരമായ ഓർമ ആയത്.  പൊതുവേ എനിക്ക് പാചകമല്ല വാചകം ആണ് നന്നായി വഴങ്ങുന്നത് എന്നൊരു...